ന്യൂഡൽഹി: നിർമ്മിത ബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ള സമൂഹ മാദ്ധ്യമങ്ങളിലെ
തട്ടിപ്പുകൾക്കും വ്യാജപ്രചാരണങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മൂക്കുകയറിടാൻ
ഐ.ടി ചട്ടങ്ങൾ ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ. ഫെബ്രുവരി 20ന്
പ്രാബല്യത്തിൽ വരും. എ.ഐ കണ്ടന്റുകളെ (ഉള്ളടക്കം) ഇതാദ്യമായി നിയമപരമായ
ചട്ടക്കൂടിന്റെ പരിധിയിൽ കൊണ്ടുവന്നു. സിന്തറ്റിക്കലി ജനറേറ്റഡ് ഇൻഫർമേഷൻ
(എസ്.ജി.ഐ) എന്നാണ് വിശേഷണം.
എ.ഐ ഉള്ളടക്കമാണെന്ന് സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾ അതിൽ രേഖപ്പെടുത്തണം. കാണുന്ന മാത്രയിൽ ഉപയോക്താക്കൾക്ക് എ.ഐയാണെന്ന് മനസിലാകണം
കണ്ടന്റുകളുടെ ഉത്ഭവസ്ഥാനം കണ്ടെത്താൻ കഴിയണം. ലേബൽ നീക്കം ചെയ്യരുത്.
ഇതിലൂടെ ഡീപ്ഫേക്ക് വീഡിയോകൾ, കൃത്രിമമായി സൃഷ്‌ടിച്ച സിന്തറ്റിക് ഓഡിയോ
എന്നിവയെ അടക്കം തിരിച്ചറിയാൻ കഴിയും.
ഐ.ടി നിയമത്തിലെ വകുപ്പ് 87 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഐ.ടി
മന്ത്രാലയം ചട്ടങ്ങൾ ഭേദഗതി ചെയ്‌തത്. ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) അമൻമെന്റ് റൂൾസ് 2026 എന്നാണ് പുതിയ പേര്.
അടിയന്തര സ്വഭാവത്തോടെ ചില പോസ്റ്റുകൾ നീക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടാൽ 3 മണിക്കൂറിനകം നീക്കണം. നേരത്തേ, 36 മണിക്കൂറായിരുന്നു.
കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം, അശ്ലീല ഉള്ളടക്കങ്ങൾ,വ്യാജ ശബ്‌ദ സന്ദേശങ്ങൾ, സ്‌ഫോടക വസ്‌തുക്കളുമായി ബന്ധപ്പെട്ടവ,വ്യക്തികളെ തെറ്രിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഡീപ്ഫേക്ക് വീഡിയോ ഇവയെല്ലാം ഭാരതീയ ന്യായ സംഹിത, പോക്സോ, സ്‌ഫോടകവസ്‌തു നിയമം എന്നിവ പ്രകാരം കുറ്റകരമായിരിക്കും.
സത്യമാണെന്നും, ആധികാരികമാണെന്നും കാഴ്ചയിൽ തോന്നിക്കുന്ന തരത്തിൽ
കൃത്രിമമായി സൃഷ്‌ടിച്ച ഓഡിയോ, വിഷ്വൽ അല്ലെങ്കിൽ കണ്ടന്റുകൾ. അതേസമയം,
യഥാർത്ഥ കണ്ടന്റിനെ ബാധിക്കാത്ത തരത്തിലുള്ള കളർ കറക്ഷൻ, നോയിസ് റിഡക്ഷൻ തുടങ്ങിയവ ചട്ടങ്ങളുടെ പരിധിയിൽ വരില്ല
സാമൂഹിക മാദ്ധ്യമങ്ങൾ
1.ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,യൂട്യൂബ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ചു.
2.അപ്‌ലോഡ് അനുവദിക്കുന്നതിനു മുൻപ് എ.ഐ ജനറേറ്റഡ് ഉള്ളടക്കമാണോയെന്ന് സമൂഹ മാദ്ധ്യമ പ്ളാറ്റുഫോമുകൾ ഉപഭോക്താവിനോട് ചോദിക്കണം
3. ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിച്ചു ക്രോസ് ചെക്ക് ചെയ്‌ത് ഉറപ്പാക്കണം.
4.കണ്ടന്റിന്റെ ഫോർമാറ്റ്, സ്രോതസ്, സ്വഭാവം എന്നിവ പരിശോധിക്കണം
5.എ.ഐ കണ്ടന്റുകൾ ദുരുപയോഗം ചെയ്‌താലുള്ള ശിക്ഷയെക്കുറിച്ച് മൂന്ന്
മാസത്തിലൊരിക്കൽ പ്ളാറ്റ് ഫോമുകൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകണം
വാട്ടർമാർക്ക് വേണ്ട
എ.ഐ ക ണ്ടന് റുക ൾ ക്ക് വാട്ടർമാർക്കിടണമെന്ന 2025ലെ കരടിലെ നിർദ്ദേശം
ഒഴിവാക്കി. സ്ക്രീൻ സ്‌പെയ്സിന്റെ 10% വാട്ടർമാർക്കിനായി
മാറ്റിവയ്‌ക്കണമായിരുന്നു . പ്രായോഗിക ബുദ്ധിമുട്ടുകൾ സാമൂഹിക മാദ്ധ്യമ
കമ്പനികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു.
