ശബരി റെയിൽപാത തിരുവനന്തപുരത്തേക്കും വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടാൻ കെആർഡിസിഎൽ ശുപാർശ

എരുമേലി: അങ്കമാലി–എരുമേലി ശബരി റെയിൽപ്പാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) ശുപാർശ നൽകി. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ പഠിക്കാൻ കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ കെആർഡിസിഎല്ലിനെ ചുമതലപ്പെടുത്തിയിരുന്നു.അങ്കമാലി–എരുമേലി ശബരി റെയിൽപാത നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇതിനകം തീരുമാനമെടുത്ത സാഹചര്യത്തിൽ, തിരുവനന്തപുരം വരെ പാത നീട്ടുന്നതിന് സാധ്യതാ പഠനം നടത്തണമെന്ന കെആർഡിസിഎൽ നിർദേശം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നാണ് സൂചന.111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി–എരുമേലി പാതയിൽ 14 സ്റ്റേഷനുകളാണ് നിർദിഷ്ടമായിരിക്കുന്നത്. പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി സ്ഥലമെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സ്ഥലമെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയാൽ, പദ്ധതി മരവിപ്പിച്ചിരുന്ന റെയിൽവേയുടെ നടപടി റദ്ദാക്കും.റെയിൽ സൗകര്യമില്ലാത്ത അരലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള നഗരങ്ങളിലേക്കു പുതിയ പാതകൾ നിർമ്മിക്കുന്നതിനായി റെയിൽവേ മുമ്പേ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ നെടുമങ്ങാട് ഉൾപ്പെടുന്നുണ്ട്. എരുമേലി മുതൽ ബാലരാമപുരം വരെ 160 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട പാതയിൽ 13 സ്റ്റേഷനുകളാണ് പരിഗണിക്കുന്നത്.എരുമേലിയിൽ നിന്ന് തിരുവനന്തപുരം വരെ ശബരി പാത നീട്ടുന്നതിന് 2013ൽ റെയിൽവേ പ്രാഥമിക സർവേ നടത്തിയിരുന്നെങ്കിലും, കുറഞ്ഞ വരുമാനം ലഭിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ പിന്നീട് കേരളത്തിലെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങളുണ്ടായി.വാഹനങ്ങളുടെ എണ്ണം വർധിക്കുകയും ഗതാഗത സാന്ദ്രത പലമടങ്ങ് ഉയരുകയും ചെയ്തതോടെ റോഡുകൾക്ക് ഇനി വികസന സാധ്യതയില്ലാത്ത അവസ്ഥയാണെന്ന് കെആർഡിസിഎൽ ചൂണ്ടിക്കാട്ടുന്നു. എം.സി. റോഡിലൂടെയുള്ള യാത്രാ സമയം ഗണ്യമായി വർധിച്ചിരിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ ചരക്ക് ഗതാഗതം നിയന്ത്രിക്കാൻ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.എരുമേലി, അത്തിക്കയം, പെരിനാട് റോഡ്, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട് റോഡ്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം എന്നിവയാണ് നിർദിഷ്ട സ്റ്റേഷനുകൾ.ശബരി റെയിൽവേ പത്തനംതിട്ട–പുനലൂർ വഴി തിരുവനന്തപുരത്തേക്കും വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടുന്നതോടെ തെക്കൻ കേരളത്തിനും തെക്കൻ തമിഴ്‌നാടിനും ശബരിമലയിലേക്കുള്ള റെയിൽ സൗകര്യം ലഭ്യമാകും. ഇന്ത്യയിലെ പ്രധാന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളായ വേളാങ്കണ്ണിയും ഭരണങ്ങാനവും പുനലൂർ–ചെങ്കോട്ട വഴി റെയിൽ മാർഗം ബന്ധിപ്പിക്കപ്പെടുന്നതോടെ ശക്തമായ തീർത്ഥാടന ടൂറിസം സർക്യൂട്ട് രൂപപ്പെടുമെന്നും വിലയിരുത്തുന്നു.പൈനാപ്പിൾ, റബർ, കുരുമുളക്, ഏലം, റംബുട്ടാൻ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളും റബർ അധിഷ്ഠിത വ്യവസായ ഉൽപ്പന്നങ്ങളും നേരിട്ട് വിഴിഞ്ഞം മദർ പോർട്ടിലെത്തിച്ച് സമയനഷ്ടമില്ലാതെ കയറ്റുമതി ചെയ്യാൻ കഴിയുന്നതോടെ കിഴക്കൻ കേരളത്തിലെ ഉൽപ്പാദകർക്കു വലിയ നേട്ടമുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.കിഴക്കൻ മേഖലയിൽ നിന്ന് തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവർക്കും, വിവിധ സർക്കാർ ആവശ്യങ്ങൾക്കായി തലസ്ഥാനത്തെത്തുന്നവർക്കും, റീജിയണൽ കാൻസർ സെന്ററിൽ ചികിത്സ തേടുന്നവർക്കും വേഗതയും സൗകര്യവും കൂടിയ റെയിൽ ഗതാഗതം ലഭ്യമാകും.ശബരി പാത വിഴിഞ്ഞത്തേക്കു നീട്ടുന്നതോടെ പുനലൂർ കേരളത്തിലെ പ്രധാന ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിലൊന്നായി മാറുകയും നഗരത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് യാത്രാചെലവിൽ ഗണ്യമായ കുറവുണ്ടാകുമെന്നും, തോട്ടം മേഖലയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നത് വഴി തുറമുഖ അനുബന്ധ വ്യവസായങ്ങൾ കിഴക്കൻ കേരളത്തിലെ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാകുമെന്നും ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ വ്യക്തമാക്കി 

60 thoughts on “ശബരി റെയിൽപാത തിരുവനന്തപുരത്തേക്കും വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടാൻ കെആർഡിസിഎൽ ശുപാർശ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!