പാലാ: ആരോഗ്യ സുരക്ഷയ്ക്കായുള്ള സാധാരണക്കാരൻ്റെ ആശ്രയ കേന്ദ്രമായ പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയെ ഏറ്റവും മികച്ചതും രോഗീ സൗഹൃദവുമായ ആരാഗ്യ പരിരക്ഷാകേന്ദ്രമാക്കി മാറ്റുവാൻ നഗരസഭയുടെ ഇടപെടലുകളിലൂടെ കഴിഞ്ഞുവെന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു.മികച്ച ആരോഗ്യ സേവനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് നേടുവാനും കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞു.ക്യാൻസർ, ഡയാലിസിസ് ചികിത്സകളിൽ മെച്ചപ്പെട്ട സേവനമാണ് ലഭ്യമാക്കുന്നത്. കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് നിരവധി പേർക്ക് സഹായകരമായി. ജോസ്- കെ.മാണി എം.പിയുടെ ഇടപെടലിൽ ലഭ്യമാകുന്നസി.ടി.സ്കാൻ മിഷീനും ക്യാൻസർ ചികിത്സക്കായുള്ള സിമുലേറ്ററും ,അൾട്രാസൗണ്ട്സ്കാനറും,റേഡിയേഷൻ ഉപകരണവും പുതുവർഷ സമ്മാനമായി ആശുപത്രിക്ക് സ്വന്തമാകും.എം.ആർ.ഐ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾക്കായും കൂടുതൽ ചികത്സാ വിഭാഗങ്ങൾക്കായും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.ഇതിനാവശ്യമായ മന്ദിര നിർമ്മാണം പൂർത്തിയാവുകയും ഉപകരണങ്ങൾക്കായി ഓർഡർ നൽകി കഴിഞ്ഞുവെന്നും തോമസ് പീറ്റർ അറിയിച്ചു. പാർക്കിoഗ് ഏരിയ വിസ്തൃതമാക്കും.നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.79 കോടി രൂപ ചിലവഴിച്ച് സ്ഥാപിച്ച ഡിജിറ്റൽ എക്സറേ യൂണിറ്റിൻ്റെ ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു നഗരസഭാ ചെയർമാൻ .രണ്ട് സെക്കൻ്റുകൊണ്ട് മികവാർന്ന എക്സറേ ചിത്രങ്ങൾ ലഭ്യമാകുമെന്നതാണ് ഈ ഉപകരണത്തിൻ്റെ ഏറ്റവും വലിയ മേന്മ.റോബോട്ടിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സാംസംഗ് കമ്പനി നിർമ്മിച്ച ഉപകരണമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം നിരവധി പേർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ എക്സറേ സൗകര്യം ലഭ്യമാക്കുവാൻ 1000 എം.എ ശേഷിയിലുള്ള ഈ ഉപകരണത്തിന്കഴിയും. ഫുള്ളി ഓട്ടോമേറ്റഡ് റിമോർട്ട് കൺട്രോൾ സിസ്റ്റമനുസരിച്ചാണ് പ്രവർത്തിപ്പിക്കുക. ആരോഗ്യ വകുപ്പിനു കീഴിൽ സംസ്ഥാനത്ത് ആദ്യമായാണ് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഇത്തരമൊരു എക്സറേ ഉപകരണം സ്ഥാപിക്കുന്നതെന്ന് നഗരസഭാ ചെയർമാനും മാനേജിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ തോമസ് പീറ്റർ പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനും മറ്റ് ആശുപത്രികളിൽ നിന്നും ശുപാർശ ചെയ്യപ്പെടുന്നവർക്കും സർക്കാർ നിരക്ക് മാത്രം ഈടാക്കി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.ഇതിലേക്കായി മൂന്ന് ഷിഫ്ട് അടിസ്ഥാനത്തിൽ ജീവനക്കാരെയും നിയോഗിച്ചു.പാലാ മേഖലയിൽ രാത്രി കാല എക്സറേ സൗകര്യത്തിൻ്റെ കുറവ് പരിഹരിക്കുവാൻ കഴിഞ്ഞു.യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.ആൻ്റോ പടിഞ്ഞാറേക്കര ,ഷാജു തുരുത്തൻ,ജോസിൻ ബിനോ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി ,ബിജു പാലൂപവൻ, ജയ്സൺമാന്തോട്ടം, പി.കെ.ഷാജകുമാർ ,ഡോ.രേഷ്മാ സുരേഷ്, ഡോ.രാജേഷ് ബാബുഎന്നിവരും പങ്കെടുത്തു.
