ജൂലൈ 19ന് കൊടിയേറി 28ന് സമാപിക്കുന്ന രീതിയിലാണ് തിരുനാള്‍ ആഘോഷങ്ങള്‍.
കോട്ടയം: ഭാരതസഭയുടെ പ്രഥമ വിശുദ്ധയും അനുഗ്രഹവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങുന്നു. ഭാരത ലിസ്യു എന്നറിയപ്പെടുന്ന ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ തിരുനാളിനുള്ള ഒരുങ്ങള്‍ ആരംഭിച്ചു. ജൂലൈ 19ന് കൊടിയേറി 28ന് സമാപിക്കുന്ന രീതിയിലാണ് തിരുനാള്‍ ആഘോഷങ്ങള്‍.
തിരുനാളില്‍ പങ്കെടുക്കാനും നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കാനുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും ധാരാളം തീര്‍ഥാടകര്‍ എത്തിച്ചേരുന്നതിനാല്‍ ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് തീര്‍ഥാടന കേന്ദ്രം ഒരുക്കുന്നത്. 19ന് രാവിലെ 11.15ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും.
തിരുനാള്‍ ദിവസങ്ങളില്‍ വിവിധ റീത്തുകളില്‍നിന്നുള്ള ബിഷപ്പുമാര്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. എല്ലാ ദിവസവും പുലര്‍ച്ചെ 5.30,6.45,8.30,10,11.30, ഉച്ചകഴിഞ്ഞ് 2.30,3.30, അഞ്ച്, രാത്രി ഏഴിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. വൈകുന്നേരം ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജയിംസ് റാഫേല്‍ ആനാപറമ്പില്‍, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷയിലും വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ട്. 26ന് ഉച്ചകഴിഞ്ഞ് 2.30ന് ശ്രവണപരിമിതര്ക്കുവേണ്ടി വിശുദ്ധ കുര്‍ബാനയുണ്ട്. അല്‍ഫോന്‍സാമ്മ ജീവിച്ചു മരിച്ച ഭരണങ്ങാനം ക്ലാരമഠത്തിലേക്ക് 27നു വൈകുന്നേരം 6.30ന് ജപമാല മെഴുകുതിരി പ്രദക്ഷിണം നടത്തും.
പ്രധാന തിരുനാള്‍ ദിവസമായ 28നു പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ തുടര്‍ച്ചയായി കബറിട ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. രാവിലെ ഏഴു മുതല്‍ കബറിടത്തിങ്കലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും നെയ്യപ്പനേര്ച്ചയുണ്ടായിരിക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ രാവിലെ ഏഴിന് നേര്‍ച്ചയപ്പം വെഞ്ചരിക്കും. 10.30ന് ഇടവക പള്ളിയില്‍ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 12.30ന് തിരുനാള്‍ പ്രദക്ഷിണം. തിരുനാളിനോടനുബന്ധിച്ച് വിവിധ ഇടവകകളുടെയും ഭക്ത സംഘടനകളുടെയും നേതൃത്വത്തിലുള്ള അല്‍ഫോന്‍സാ തീര്ഥാടനങ്ങള് ജൂലൈ 18 മുതല്‍ ആരംഭിക്കും.
ആര്‍ഭാടമില്ലാതെ തികച്ചും ലളിതമായ രീതിയില്‍ ആത്മീയ ശുശ്രൂഷകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് തിരുനാളെന്നും തീര്‍ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കപ്പറമ്പിലും ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ടും പറഞ്ഞു.
വിശാലമായ പാര്‍ക്കിംഗ് സൗകര്യം, നേര്ച്ചസമര്പ്പണത്തിനും ഭക്തസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള ക്രമീകരണം, താമസം, ഭക്ഷണം, ടോയ്ലറ്റ് സൗകര്യം തുടങ്ങിയവ ഇത്തവണ വിപുലപ്പെടുത്തിയിട്ടുണ്ട്.
