കോട്ടയം: വൈക്കം താലൂക്കിലെ വടയാർ, കുലശേഖരമംഗലം വില്ലേജുകളിലെയും എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ ഇളംകുളം വില്ലേജിലുമായി 70.86 ഏക്കർ ഭൂമി മിച്ചഭൂമിയായി കണ്ടെത്തി ഏറ്റെടുക്കുന്നതിന് വൈക്കം താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവായി. ഇതിൽ 55.72 ഏക്കർ റബർ തോട്ടം അനധികൃത തരംമാറ്റം നടത്തിയതായി കണ്ടെത്തിയതിനേത്തുടർന്ന് സർക്കാരിലേക്ക് മിച്ചഭൂമിയെന്ന നിലയിൽ ഏറ്റെടുക്കുന്നതിന് വൈക്കം താലൂക്ക് ലാൻഡ് ബോർഡ് യോഗം തീരുമാനിച്ചു. സമയബന്ധിതമായി ഈ ഭൂമി ഏറ്റെടുക്കാൻ വൈക്കം, കണയന്നൂർ തഹസിൽമാർക്ക് ലാൻഡ് ബോർഡ് ചെയർമാൻ നിർദ്ദേശം നൽകി.
ലാൻഡ് ബോർഡ് യോഗത്തിൽ കോട്ടയം സോണൽ ലാൻഡ് ബോർഡ് ചെയർമാനും ഡെപ്യൂട്ടി കളക്ടറുമായ എസ്. സനിൽകുമാർ, വൈക്കം തഹസിൽദാർ എ.എൻ. ഗോപകുമാർ, ലാൻഡ് ബോർഡ് അംഗങ്ങളായ എം.ഡി. ബാബുരാജ്, പി.ജി. തൃഗുണസെൻ, കെ.കെ. ഗണേശൻ, ഹെഡ് മിനിസ്റ്റീരിയൽ ഓഫീസർ ടി.വി. ഷമി, ഓതറൈസ്ഡ് ഓഫീസർ സ്വപ്ന എസ്. നായർ, വടയാർ വില്ലേജ് ഓഫീസർ മോളി ദാനിയേൽ, കുലശേഖരമംഗലം വില്ലേജ് ഓഫീസർ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.