ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന മന്ത്രിസഭ കൂടുതൽ വികസിപ്പിച്ചു. പുതിയതായി 23 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വിജയിയുടെ തമിഴക തമിഴക വെട്രി കഴകത്തിൽ നിന്ന് 21 പേരും കോൺഗ്രസിൽ നിന്ന് രണ്ട് പേരുമാണ് മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്.
സഖ്യകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനും വിടുതലൈ ചിറുതൈകൾ കക്ഷിക്കും മന്ത്രിസ്ഥാനം മാറ്റിവെച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രതിനിധികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇവരും മന്ത്രിസഭയിൽ ചേരുമെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള സൂചന.
മേയ് 10-ന് വിജയ് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഒൻപത് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. പുതിയ അംഗങ്ങൾ കൂടി ചേർന്നതോടെ മന്ത്രിസഭയിലെ അംഗസംഖ്യ 32 ആയി. നിയമസഭയിലെ അംഗബലപ്രകാരം തമിഴ്നാട്ടിൽ പരമാവധി 35 മന്ത്രിമാരെ ഉൾപ്പെടുത്താനാകും.
കോൺഗ്രസിൽ നിന്ന് രാജേഷ് കുമാറും തിരു പി. വിശ്വനാഥനും മന്ത്രിസഭയിലെത്തി. 1967 ന് ശേഷം തമിഴ്നാട് ഭരണത്തിൽ കോൺഗ്രസിന് വീണ്ടും പങ്കാളിത്തം ലഭിക്കുന്ന സാഹചര്യമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
