ട്രേഡിങ്ങിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് – മലപ്പുറം സ്വദേശി രാമപുരം പോലീസ് പിടിയില്‍

രാമപുരം: ട്രേഡിങ്ങിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ ആളെ രാമപുരം പോലീസ് പിടികൂടി. മലപ്പുറം ജില്ലയില്‍ കൂട്ടില്‍ മങ്കട വഴിയില്‍ പൂക്കാട്ടില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ അബ്ദുള്‍ റഷീദ്(40) ആണ് പോലീസ് പിടിയില്‍ ആയത്. ഇയാള്‍ രാമപുരം മരങ്ങാട് സ്വദേശി വെട്ടിക്കാട്ടിങ്കല്‍ ഷിന്റോ പി. ജോസ് എന്ന ആളുടെ കയ്യില്‍ നിന്നും ഷെയര്‍ മാര്‍ക്കറ്റ് ട്രെയ്ഡിംഗില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ നല്ല തുക റിട്ടേണ്‍ നല്‍കാം എന്ന് വാഗ്ദാനം നല്‍കി പല തവണകളായി 4638907 രൂപ തട്ടിയെടുക്കുകയായിരുന്നു. നല്‍കിയ തുക തിരികെ ലഭിക്കാതെ വന്നപ്പോഴാണ് ഷിന്റോ രാമപുരം പോലീസില്‍ പരാതി നല്‍കിയത്. അബ്ദുള്‍ റഷീദിന് ആലത്തൂര്‍ സ്റ്റേഷനിലും, തമിഴ്‌നാട്ടിലെ സേലം പോലീസ് സ്‌റ്റേഷനിലും സമാനമായ കേസുകളുണ്ട്. ആലത്തൂരിലെ കേസില്‍ 55 ലക്ഷത്തോളം രൂപയും, സേലത്ത് 10 കോടി രൂപയോളവുമാണ് ഇയാള്‍ തട്ടിയെടുത്തത്. ഇരകളെ ഫോണില്‍ വിളിച്ച് തന്ത്രപരമായി സംസാരിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയാണ് അബ്ദുള്‍ റഷീദ് പണം തട്ടുന്നത്. കേസിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദ്, പാലാ ഡി.വൈ.എസ്.പി. സദന്‍ കെ. എന്നിവരുടെ നിര്‍ദേശാനുസരണം രാമപുരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുയായിരുന്നു. എസ്.എച്ച്.ഓ. ദീപക്ക് കെ, എ.എസ്.ഐ. മനീഷ്, സി.പി.ഓമാരായ വിഷ്ണു, ശ്യാം മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലത്തൂരില്‍ വച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!