ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തർ

ദോഹ: വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേലി സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഖത്തർ. ഗാസയിലെ യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ഹമാസ് ലംഘിച്ചുവെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനി പറഞ്ഞു. ഇസ്രയേൽ-ഹമാസ് ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ കൂടി പ്രേരണയിലാണ് ഇരുരാജ്യങ്ങളും സമാധാന കരാരിൽ ഒപ്പുവെച്ചിരുന്നത്.

‘നടന്നത് ലംഘനമാണ്. തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേൽ പ്രതികരിക്കുമെന്ന് മധ്യസ്ഥർ പ്രതീക്ഷിച്ചിരുന്നു. ഇസ്രയേൽ സൈനികർക്കെതിരായ ആക്രമണം അടിസ്ഥാനപരമായി പലസ്തീൻ പക്ഷത്തുനിന്നുള്ള ലംഘനമാണ്. ആക്രമണം നടത്തിയ ഗ്രൂപ്പുമായി തങ്ങൾക്ക് ആശയവിനിമയമില്ലെന്ന് ഹമാസ് പ്രസ്താവനയിറക്കിയിട്ടുണ്ട്. അത് ശരിയാണോ എന്ന് ഞങ്ങൾക്ക് അറിയില്ല.’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് റഫയിലെ ജെനിന പരിസരത്ത് ഒരു സംഘം ഹമാസ് സൈനികർ ഇസ്രയേലി സൈനികർക്കുനേരെ വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇസ്രയേൽ പലവട്ടം ഗാസയിൽ ആക്രമണം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 104 പേർ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനുശേഷമാണ് വെടിനിർത്തൽ പാലിക്കുന്നത് പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചത്.

ആര് എന്ത് ചെയ്തു എന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല; ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനം കരാർ തകരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. ഗാസയെ നിരായുധീകരിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കേണ്ട ഘട്ടത്തിലേക്ക് എത്താൻ ഹമാസിനെയും എല്ലാ പലസ്തീൻ വിഭാഗങ്ങളെയും മധ്യസ്ഥർ പ്രേരിപ്പിക്കുകയാണെന്ന് അൽ താനി പറഞ്ഞു. ‘നിരായുധീകരണത്തിലൂടെയും പ്രവർത്തനരഹിതമാക്കലിലൂടെയും കടന്നുപോകുന്നത് സങ്കീർണ്ണമായ പ്രക്രിയയായിരിക്കും, പക്ഷേ ഇത് കരാറിന്റെ ഭാഗമാണ്.’ ട്രംപിന്റെ പദ്ധതിയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

14 thoughts on “ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!