കൊച്ചി > ചലച്ചിത്രതാരം ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബോബി ചെമ്മണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും പൊലീസ് കോടതിയിൽ ഹാജരാക്കും. ഇന്നെലെയാണ് എറണാകുളം സെൻട്രൽ പൊലീസ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. വയനാട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തിരുന്നു. സ്ത്രീകൾക്കുനേരെ അശ്ലീല പരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉദ്‌ഘാടന ചടങ്ങിലായിരുന്നു ബോബി ചെമ്മണൂരിന്റെ അശ്ലീല പരാമർശം. തുടർന്ന് മറ്റൊരു ഉദ്‌ഘാടനത്തിന് ക്ഷണിച്ചെങ്കിലും നിരസിച്ചു. ഇതോടെ തുടർച്ചയായി അഭിമുഖത്തിൽ ഉൾപ്പെടെ മോശം പരാമർശങ്ങളുണ്ടായെന്നും പരാതിയിലുണ്ട്.സമൂഹമാധ്യമത്തിൽ തന്നെ അധിക്ഷേപിച്ചെന്നുകാട്ടി താരം നേരത്തേ നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ കുമ്പളം നോർത്ത് സതീശപുരം വീട്ടിൽ ഷാജിയെ (60) കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ഹണിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ സ്‌ത്രീവിരുദ്ധ കമന്റിട്ട മുപ്പതോളംപേർക്കെതിരെ കേസെടുത്തു. ഇവരിൽ 20 പേരെ തിരിച്ചറിഞ്ഞു. എന്നാൽ, അറസ്‌റ്റുണ്ടായതോടെ പലരും കമന്റ് നീക്കി. ചിലർ നവമാധ്യമ അക്കൗണ്ടുതന്നെ നീക്കിയിട്ടുണ്ട്. പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ഹണി റോസ് നടപടി എടുത്തതിൽ മുഖ്യമന്ത്രിയോട് നടി നന്ദിയും രേഖപ്പെടുത്തി. പണത്തിൻറെ ഹുങ്കിനെതിരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
