ബെംഗളൂരു : ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.സര്‍ക്കാര്‍ ലാബില്‍ സാമ്പിള്‍ പരിശോധിച്ചിട്ടില്ലെന്നും എന്നാല്‍ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കര്‍ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.’ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്, വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും’ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഡോക്ടര്‍ അതുല്‍ ഗോയല്‍ പറഞ്ഞു.