എരുമേലി: ശബരിമല തീർഥാടന കാലത്ത് സമഗ്രമായ മാലിന്യ സംസ്കരണത്തിന് ഇതാദ്യമായി എരുമേലിയിൽ കൺട്രോൾ റൂം പ്രവർത്തനമായതിനൊപ്പം ശ്രദ്ധേയമായ നടപടികളും.പഞ്ചായത്ത് വക എംസിഎഫിൽ നാളുകളായി സൂക്ഷിച്ചിരുന്ന പാഴ് അജൈവ വസ്തുക്കൾ കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇല എന്ന ഏജൻസിക്ക് കൈമാറാൻ കരാർ നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു. ഒപ്പം ലെഗസി ഉൾപ്പെടെ സാധനങ്ങളും കൈമാറും. ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡ്, പഞ്ചായത്തുതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് എരുമേലി, മുക്കൂട്ടുതറ, കണമല ഉൾപ്പടെ ശബരിമല പാതയിലെ സ്ഥലങ്ങളിൽ നടത്തിയ വിവിധ പരിശോധനകളിൽ നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളിൽ 66,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. ആദ്യഘട്ട പരിശോധനയിൽ ബോധവത്കരണമായി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് പിഴ ഈടാക്കിയത്.നിലവിൽ ചങ്ങനാശേരി നഗരസഭയിൽ നിന്നുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗിച്ച് മുസ്ലിം ജമാഅത്ത്, ദേവസ്വം ബോർഡ്, സ്വകാര്യ സ്ഥാപനങ്ങൾ അടക്കം അഞ്ചിടങ്ങളിലായി 70,000 ലിറ്റർ കക്കൂസ് മാലിന്യങ്ങൾ സംസ്കരണത്തിന് വിധേയമാക്കിയിട്ടുണ്ട്. മുപ്പതിനായിരം കിലോയോളം ജൈവ മാലിന്യങ്ങളും 162 കിലോയോളം അജൈവ മാലിന്യങ്ങളും 190 കിലോയോളം ബോട്ടിലുകളും ഇതിനോടകം ശേഖരിച്ചെന്ന് കൺട്രോൾ റൂം അധികൃതർ അറിയിച്ചു. ശബരിമല പാതകളിൽ ഹരിത കർമസേനയുടെ നേതൃത്വത്തിൽ 12 ഇടങ്ങളിൽ പ്ലാസ്റ്റിക് വസ്തുക്കൾ സ്വീകരിക്കാനുള്ള ഹരിത ചെക്ക് പോസ്റ്റുകൾ സജീവമാണ്.നേർച്ചപ്പാറ കമുകിൻകുഴി യൂണിറ്റിലെ എരുമേലി പഞ്ചായത്തിന്റെ എംസിഎഫ് നിറഞ്ഞ സ്ഥിതിയിലായിരുന്നത് ബ്ലെയിംഗ് മെഷീൻ ഉപയോഗിച്ച് ഒതുക്കി ലോഡ് കയറ്റിവിടാൻ പാകത്തിലാക്കി ക്രമീകരിച്ചതോടെ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ഇവിടെ സൂക്ഷിച്ചിട്ടുള്ള സാധനങ്ങൾ ഏജൻസി അടുത്ത ദിവസം ലോഡാക്കി കൊണ്ടുപോകുന്നതോടെ സ്ഥലം കൂടുതൽ ലഭ്യമാകും.തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തനം. ആഴ്ചയിൽ രണ്ടു ദിവസം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങൾ ഒരാഴ്ചയ്ക്കകം പിഴത്തുക അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് കൈമാറാനാണ് തീരുമാനം.എരുമേലിയിൽ
ശബരിമല തീർത്ഥാടന കാലത്തെ ഉൾപ്പടെ പാഴ് അജൈവ സാധനങ്ങൾ കൈമാറുന്നതിന്
കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇല എന്ന ഏജൻസിയുമായി പഞ്ചായത്ത്
ഓഫീസിൽ വെച്ച് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജൂനിയർ സൂപ്രണ്ട് വിപിൻ കൃഷ്ണ,
ഏജൻസി പ്രതിനിധി എന്നിവർ ധാരണാപത്രം ഒപ്പിട്ട് കൈമാറുന്നു. പഞ്ചായത്ത്
അംഗങ്ങളായ എം എസ് സതീശ്, കെ ആർ അജേഷ്, ജെസ്ന നജീബ്, തങ്കമ്മ ജോർജ്കുട്ടി
എന്നിവർ സമീപം.
