പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം: ജില്ല കലക്ടര്‍

പത്തനംതിട്ട :നിയമസഭ തിരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ല പൂര്‍ണ്ണ സജ്ജമായെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ അവസാനഘട്ടതിരഞ്ഞെടുപ്പ് തയാറെടുപ്പ് വിശദീകരിക്കുകയായിരുന്നു ജില്ല കലക്ടര്‍. 9,74,802 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 5,08,251 സ്ത്രീകളും 4,66,546 പുരുഷന്‍മാരും 5 ട്രാന്‍സ്‌ജെന്‍ഡറും. 1207 പോളിങ് സ്റ്റേഷനുകളില്‍ 25 സ്ത്രീ സൗഹൃദ ബൂത്തുകളുമുണ്ട്. 121 സെക്ടറല്‍ ഉദ്യോഗസ്ഥര്‍ ജോലിക്കുണ്ട്. എഫ്എസ്ടി ഉള്‍പ്പെടെ ജില്ലയിലെ സ്‌ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച പോളിങ് ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട പരിശീലനം ഇന്ന് (ഏപ്രില്‍ 7 ചൊവ്വ) പൂര്‍ത്തിയാകും. ഉദ്യോഗസ്ഥര്‍ക്കായി മോക്ഡ്രില്ലുകളും സംഘടിപ്പിച്ചിട്ടുണ്ട്. ആറായിരത്തോളം ഉദ്യോഗസ്ഥരെയാണ് പോളിംഗ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.ഹോം വോട്ടിങ് ജില്ലയില്‍ പൂര്‍ത്തിയായി. 96.87 ശതമാനം വോട്ട് രേഖപെടുത്തി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപെടുത്താന്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പരിശീലന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് എല്ലാ മണ്ഡലത്തിലും പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ ഒരുക്കി. കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ്, അടൂര്‍ സര്‍ക്കാര്‍ ബിഎഡ് സെന്റര്‍, റാന്നി സെന്റ് തോമസ് കോളജ്, മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി എന്നിവയാണ് ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:- ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളുടെ കേന്ദ്രം കോഴഞ്ചേരി സെന്റ് തോമസ് കോളജും ആറന്മുള, അടൂര്‍ എന്നിവയുടെ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലുമാണ്. മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയാണ് കോന്നി നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം.സ്റ്റാഫ് വിന്യാസം, ഇവിഎം ആന്‍ഡ് വിവിപാറ്റ് തയ്യാറെടുപ്പ്, സുരക്ഷാ ക്രമീകരണം, ഗതാഗതസൗകര്യം,കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ റൂം എന്നിവ പോളിങ് ദിനത്തിലേക്ക് സജ്ജമാക്കി. തിരഞ്ഞെടുപ്പ് നിയമലംഘനം സി-വിജില്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണം പുരോഗമിക്കുന്നു. വിവരങ്ങള്‍ വായിക്കാനും എളുപ്പത്തില്‍ മനസിലാക്കാനും വോട്ടര്‍മാരുടെ പാര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനമുണ്ട്. പോളിംഗ് ബൂത്തിലെ പ്രവേശന കവാടത്തിനു പുറത്തുള്ള മൊബൈല്‍ ഡിപ്പോസിറ്ററിയില്‍ സമ്മതിദായകര്‍ക്ക് ഫോണ്‍ സൂക്ഷിക്കാം. എല്ലാ ബൂത്തുകളിലും 100 ശതമാനം വെബ്കാസ്റ്റിംഗ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ബുത്തിന് അകത്തും പുറത്തും വെബ് ക്യാമറ സജ്ജമാക്കും. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് പോളിംഗ് വിവരങ്ങള്‍ പ്രൊ ആപ്പിലൂടെ അപ്‌ഡേറ്റ് ചെയ്യും. സക്ഷം ആപ്പിലൂടെ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോളന്റിയര്‍,വീല്‍ചെയര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 സി യിലുള്ള വോട്ടുകളില്‍ നിന്ന് കണ്‍ട്രോള്‍ യൂണിറ്റിലെ വോട്ടുമായി വ്യത്യാസം ഉണ്ടായാല്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണുന്നതായിരിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. ജില്ല പൊലിസ് മേധാവി ആര്‍.ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ കെ.എസ് നസിയ എന്നിവര്‍ പങ്കെടുത്തു.

One thought on “പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം: ജില്ല കലക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!