കോട്ടയം: കോട്ടയം ജില്ലയിലെ സമ്മതിദായകര്‍ക്കും തെരഞ്ഞെടുപ്പ് വിഭാഗത്തിനും അവിസ്മരണീയമായ ഒരു ദിനം.നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ട് സ്വീപിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളില്‍ വേന്പനാട്ടു കായലില്‍ നടന്ന മെഗാ ബോട്ട് റാലി ഏറെ ശ്രദ്ധേയമായി 58 ഹൗസ് ബോട്ടുകള്‍ അണിനിരന്ന റാലിയില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനവധി പേർ പാട്ടും നൃത്തവുമൊക്കെയായി പരിപാടി അവിസ്മരണീയമാക്കി. ചീപ്പുങ്കലിൽനിന്ന് ആരംഭിച്ച റാലിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരായ എച്ച്.എൻ. ഗോപാലകൃഷ്ണ, എസ്. ജയന്തി, ഗുൻജൻ ഭാരതി മിശ്ര തുടങ്ങിയവരും സന്നിഹിതരായിരുന്നു. സ്വീപ് നോഡൽ ഓഫസർ പി.എ. അമാനത്ത് സമ്മതിദായക പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയിട്ടുള്ള 30 പ്രത്യേക ക്രമീകരണങ്ങൾ ഹൗസ് ബോട്ടുകളിൽ പ്രദർശിപ്പിച്ചിരുന്നു. കുമരകം ബോട്ട് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി, കുടുംബശ്രീ, ഹരിത കർമ്മസേന, സാക്ഷരതാ മിഷൻ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
