കടലിൽ അപകടത്തിൽപ്പെട്ട 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

വിഴിഞ്ഞത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽ പെട്ട ബോട്ടിൽ നിന്ന് 09 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് ‘അനഘ് ‘ രക്ഷപ്പെടുത്തി വിഴിഞ്ഞത്ത് എത്തിച്ചു.

മാർച്ച് 07 ന് ഉച്ചയ്ക്ക് 1:45 ന് കന്യാകുമാരിയിൽ നിന്ന് ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങിയതായി മുംബൈയിലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിലേക്ക് (എംആർസിസി) മുന്നറിയിപ്പ് ലഭിച്ചു. ഉടൻ തന്നെ വിഴിഞ്ഞത്ത് നിന്ന് കോസ്റ്റ് ഗാർഡ് കപ്പലായ “അനഘ്” പുറപ്പെടുകയും, അപകടത്തിൽപ്പെട്ട 09 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച, ഇവരെ തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

എം.ടി സോളിസ് എന്ന കപ്പലുമായി കൂട്ടിയിടിച്ചാണ് മത്സ്യബന്ധന ബോട്ട് മുങ്ങിയതെന്ന് ആരോപിക്കപ്പെടുന്നു. ഷിപ്പിംഗ് ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു.
കൊല്ലം മരുതടിയിലെ ചിറക്കര-പുതുവലിൽ രാജേഷ് മാത്യു
എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽ പെട്ട ബോട്ട്. പനാമ രജിസ്ട്രേഷനുള്ള വ്യാപാര കപ്പൽ ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്നു. കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!