തിരുവനന്തപുരം : പുനർവിവാഹിതരായ മാതാപിതാക്കളുടെ ആദ്യവിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണനയും കരുതലും ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സുരക്ഷാമിത്ര’ സജ്ജമായി. ഇത്തരം കുട്ടികൾക്കു നേരേയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടാണിത്.ഇതിന്റെ ഭാഗമായി മാതാപിതാക്കൾ പുനർവിവാഹിതരായ കുട്ടികളുടെ പട്ടിക സ്കൂളുകളിൽ തയ്യാറാക്കും. അവരുടെ വീടുകൾ മാസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. അധ്യാപകർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സൗഹൃദ ക്ലബുകൾ എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്തും.
ഫ്ളാറ്റുകളിലും ഒറ്റപ്പെട്ട വീടുകളിലുമുള്ള കുട്ടികൾ, ഒറ്റരക്ഷിതാവ് മാത്രമുള്ള കുട്ടികൾ, ജോലിക്കാരായ മാതാപിതാക്കളുള്ള കുട്ടികൾ എന്നിവരുടെ സംരക്ഷണവും സുരക്ഷാമിത്രയിൽ ഉറപ്പാക്കും. സുരക്ഷാമിത്രയിൽ കുട്ടികൾക്ക് നേരിട്ടും പരാതി അറിയിക്കാം. ഇതിനായി സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും. പരാതി അറിയിക്കുന്ന കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.