കണ്ണൂർ : റബർ വില വീണ്ടും ഡബിൾ സെഞ്ച്വറി കടന്നിട്ടും സന്തോഷിക്കാനാവാതെ റബർ കർഷകർ. മാസങ്ങളായി തുടരുന്ന കനത്ത മഴയിൽ തോട്ടങ്ങളിൽ ടാപ്പിങ് നിലച്ചതിനാൽ റബർ ഉൽപാദനം പൂർണമായി നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. വിപണിയിൽ റബർ ആർ.എസ്.എസ്-4ന് കിലോക്ക് 210 രൂപവരെ എത്തി.
വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. തോട്ടങ്ങളിൽ കാലവർഷത്തിൽ ഇലകൊഴിയുകയും മഴ ശക്തമാവുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകർക്കും ടാപ്പിങ് നിർത്തിവെക്കേണ്ടിവന്നു. 11 മാസം മുമ്പാണ് റബർ വില 255 രൂപയെന്ന റെക്കോഡിലെത്തിയത്. 2011 ഏപ്രിൽ അഞ്ചിലെ 243 രൂപയായിരുന്നു അതുവരെയുള്ള റെക്കോഡ് വില. ലോട്ട് റബറിന് 186 രൂപയും ഒട്ടുപാലിന് 133 രൂപയുമാണ് മാർക്കറ്റ് വില.