മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ വിജയ പ്രതീക്ഷയിൽ സ്ഥാനാർഥികളും മുന്നണികളും. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് ഇടതു മുന്നണി. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്. കരുത്തു കാട്ടുമെന്ന് പി.വി. അൻവർ പറയുമ്പോൾ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്.
പി വി അൻവർ യൂ ഡി എഫിലെയും എൽ ഡി എഫിലെയും വോട്ടുകൾ നേടുമെന്നത് യാഥാർഥ്യമാണെന്ന് ഇരു മുന്നണികൾക്കും അറിയാം .മുസ്ലിം ലീഗിലെ കുറെയധികം വോട്ടുകൾ അൻവർ നേടിയാലും അത്ഭുതപ്പെടേണ്ടതില്ല .ആര്യാടൻ കുടുംബത്തോടുള്ള മുസ്ലിം ലീഗിന്റെ മുൻകാല അതൃപ്തിയും ജാതീയമായ വികാരവും അൻവർ വോട്ടായി മാറ്റിയാലും അതിശയിക്കേണ്ട .ഇത് സംഭവിച്ചാൽ യൂ ഡി എഫിന്റെ വിജയത്തിന് മങ്ങലേൽപ്പിക്കും .കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ ചാണക്യൻ പി കെ കുഞ്ഞാലിക്കുട്ടി അൻവറിന്റെ യൂ ഡി എഫ് പ്രേവേശനം അടഞ്ഞ അദ്ധ്യായമല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു .പി വി അൻവറിനു ലഭിക്കുന്ന വോട്ടുകൾ ഇരു മുന്നണികൾക്കും നിർണായകമായിരിക്കും എന്നതിൽ സംശയമില്ല .
വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങൾ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. 8.30ന് ആദ്യ ഫലസൂചനകൾ വന്നു തുടങ്ങും. പി.വി.അൻവർ രാജിവച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം.സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ), പി.വി.അൻവർ (സ്വതന്ത്രൻ) തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്.
