തിരുവനന്തപുരം : ശബരിമല തീർഥാടനത്തിന്റെ നടത്തിപ്പ് പുതിയതായി രൂപവത്കരിക്കുന്ന വികസന അതോറിറ്റിക്കാകും. തീർഥാടനത്തിന് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനവും അതോറിറ്റി ഏറ്റെടുക്കും. ഇതോടെ മുഖ്യമന്ത്രി ചെയർമാനും ദേവസ്വംമന്ത്രി അധ്യക്ഷനുമായ അതോറിറ്റിക്ക് ശബരിമലയിൽ കൂടുതൽ അധികാരവും ചുമതലയും വരും.ശബരിമലയിലെ വികസനപ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിക്കുകയെന്നതാണ് അതോറിറ്റിയുടെ മുഖ്യചുമതല. ഇതോടെ ശബരിമലയിലെ നിർമാണങ്ങളുടെ മേൽനോട്ടത്തിന് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ അധികാരം പരിമിതപ്പെട്ടേക്കും.
വികസന അതോറിറ്റി വകുപ്പുകളെ ഏകോപിപ്പിക്കുമെങ്കിലും തീർഥാടനത്തിനുള്ള മറ്റ് സൗകര്യം ഒരുക്കേണ്ടതിന്റെയും ക്ഷേത്രകാര്യങ്ങളുടെയും ചുമതല തിരുവിതാംകൂർ ദേവസ്വം ബോർഡിനുതന്നെയായിരിക്കും.അതോറിറ്റിയെപ്പറ്റി ചർച്ചയും പരിശോധനയും നടക്കുന്നതേയുള്ളൂവെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതോറിറ്റി വരുന്നത് ശബരിമലയുടെ വികസനസാധ്യത കൂട്ടുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.