ആമക്കുന്ന് പാലത്തിന്റെ പുനർ നിർമാണം ഉടൻ പാലത്തിലെ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചു

എരുമേലി :പ്രളയങ്ങളിൽ ദുർബലമായി തകർച്ചയിലായ എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ പുനർ നിർമാണം തുടങ്ങാൻ നടപടികൾ ആരംഭിച്ചു. ഇന്നലെ ജല അതോറിറ്റി ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചു. പാലത്തിലെ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ വേണ്ടിയാണ് ഉദ്യോഗസ്ഥർ എത്തിയത്. പൈപ്പുകൾ മാറ്റണമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ അസി. എഞ്ചിനീയർ ഓഫീസിൽ നിന്നും കത്ത് നൽകിയിരുന്നെന്നും ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. രണ്ട് ദിവസത്തിനകം പൈപ്പുകൾ നീക്കുമെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു . പൈപ്പുകൾ നീക്കിയ ശേഷം പാലം പൊളിച്ചുമാറ്റും. ഇതിന് ശേഷം പാലം നിർമാണം നിർമാണം ആരംഭിക്കാനാണ് തീരുമാനം. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം വിനിയോഗിച്ചാണ് പാലം നിർമിക്കുന്നത്. എരുമേലി ടൗണിൽ സെന്റ്‌ തോമസ് സ്കൂൾ ജങ്ഷൻ കഴിഞ്ഞ് കാഞ്ഞിരപ്പള്ളി റോഡിൽ നിന്നും വാഴക്കാല വാർഡിലെ ആമക്കുന്നിലേക്ക് പ്രവേശിക്കുന്നിടത്ത് വലിയ തോടിന് കുറുകെ ആണ് ആമക്കുന്ന് പാലം. 45 വർഷം മുമ്പ് ആണ് ഈ പാലം നിർമിച്ചത്. പാലം പൊളിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തിവെയ്ക്കേണ്ടി വരുമെങ്കിലും തൊട്ടടുത്തുള്ള മുസ്ലിം പള്ളി വഴിയുള്ള സമാന്തര പാത വഴി ഗതാഗതം സാധ്യമാകും. 2018 ലെ പ്രളയത്തിൽ അതിതീവ്ര മഴവെള്ളപ്പാച്ചിലില്‍ ആണ് പാലത്തിന്റെ തൂണുകള്‍ക്കും, വശങ്ങളിലെ സംരക്ഷണ ഭിത്തികള്‍ക്കും ആദ്യം കേടുപാടുകള്‍ ഉണ്ടായത്.കഴിഞ്ഞയിടെ പാലത്തിൽ വിള്ളലും ഗർത്തവുമുണ്ടായതോടെ ദുരന്ത നിവാരണ ഭാഗമായി ജില്ലാ കളക്ടറും എസ് പി യും പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ കത്ത് നൽകുകയും അടിയന്തിരമായി പാലം ബലപ്പെടുത്തി സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് പൊതുപ്രവർത്തകൻ അജു മലയിൽ,സി ഐ ടി യൂ നേതാവ് ഷിയാസ് എന്നിവർ നൽകിയ നിവേദനത്തെ തുടർന്ന് 80 ലക്ഷം രൂപ എംഎൽഎ അനുവദിക്കുകയായിരുന്നു. ഇരുനൂറില്‍ കൂടുതല്‍ വീടുകള്‍ ഉള്ള ആമക്കുന്ന് ഭാഗത്ത് ചെറിയ വാഹനങ്ങളും, ഭാരവാഹനങ്ങളും ഉള്‍പ്പെടെ ഒട്ടനവധി വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്നത് ഈ അപകടകരമായ ഈ പാലത്തിലൂടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!