വിടപറയും മുൻപേ നാലുപേർക്ക് പുതുജീവൻ പകർന്ന് പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം യാത്രയാകുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി റോഡപകടത്തില്‍ മരിച്ച 10 മാസം മാത്രം പ്രായമുള്ള ആലിന്‍
ഷെറിന്‍.കുഞ്ഞിന്റെ അവയവങ്ങള്‍ നാലുപേർക്ക് പുതുജീവനേകും.പത്തനംതിട്ട
മല്ലപ്പള്ളി സ്വദേശിയും മല്ലപ്പള്ളി അക്ഷയ സംരംഭകനുമായ  അരുണിന്റെ മകളാണ് ആലിന്‍ ഷെറിന്‍ എബ്രഹാം.മസ്തിഷ്‌ക

മരണം സംഭവിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന്
സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.വൃക്കയും,
കരളും, ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയില്‍
നിന്നും റോഡ് മാര്‍ഗം അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കും.കുഞ്ഞിന്റെ
രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍
ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും.

ആലിനും, മാതാവും,  മാതാവിൻ്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ എം സി റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപമായിരുന്നു അപകടം.  

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. 
എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെസോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ആലിൻ ദാനം ചെയ്യുന്ന ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും, കരൾ തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിലേക്കും, കിഡ്നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുമാണ് എത്തിക്കുന്നത്. കൂടാതെ കുട്ടിയുടെ കണ്ണുകൾ നേത്ര ബാങ്കിന് കൈമാറും. 
കടുത്ത വേദനയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം ഒരു വലിയ മാതൃകയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!