പൊൻകുന്നം:വസ്തുവിന്റെ പോക്കുവരവിനായി കൈക്കൂലി വാങ്ങിയ പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസറെ കോട്ടയം വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. ഇളങ്ങുളം വില്ലേജ് ഓഫീസർ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരനിൽ നിന്ന് 2,000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

സംഭവത്തെക്കുറിച്ച് വിജിലൻസ് പറയുന്നത്:
വസ്തുവിന്റെ പോക്കുവരവ് സംബന്ധിച്ച ആവശ്യത്തിനായി എത്തിയ പരാതിക്കാരനോട് ബിജു നേരത്തെ 1,000 രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ നടപടികൾ പൂർത്തിയാക്കാൻ വീണ്ടും 2,000 രൂപ കൂടി വേണമെന്ന് ഇയാൾ നിർബന്ധം പിടിച്ചു. ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരൻ കോട്ടയം വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.
വിജിലൻസ് നിർദ്ദേശപ്രകാരം നൽകിയ ഫിനോഫ്തലിൻ പുരട്ടിയ രൂപയുമായി പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. ഈ പണം കൈമാറുന്നതിനിടെ മറഞ്ഞുനിന്ന വിജിലൻസ് സംഘം ബിജുവിനെ ചാടിവീണ് പിടികൂടുകയായിരുന്നു.
വിജിലൻസ് മേഖല എസ്പി വിനു ആർ. കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.