കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച്
സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ആത്മാര്‍ഥ സമീപനം സ്വീകരിക്കണമെന്നു കെസിബിസി.
റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി, സര്‍ക്കാര്‍ ക്രോഡീകരിച്ച ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍നിന്ന് 220ഉം പൂര്‍ണമായും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ കുറിപ്പിനെ സ്വാഗതം ചെയ്യുന്നു.റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും
കമ്മീഷന് ശിപാര്‍ശകളില്‍മേലുള്ള നടപടികളില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ
ഔദ്യോഗിക പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും
ക്രൈസ്തവ സമൂഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വിവിധ സഭാ വിഭാഗങ്ങള്‍ ന്യായമായി ഉയര്‍ത്തിയ ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍
ഇനിയും പരിഗണിച്ചിട്ടില്ല. ഈ അടുത്ത നാളുകളില്‍ സംഘടിപ്പിക്കപ്പെട്ട
ചര്‍ച്ചയില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍
നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാര്‍ശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം അജ്ഞരാണ്. ശിപാര്‍ശകള്‍ നടപ്പാക്കിയതിന്റെ അനുഭവം ക്രൈസ്തവ സമൂഹത്തിലുണ്ടായിട്ടില്ലെന്നും കെസിബിസി പ്രസ്താവനയിൽ പറഞ്ഞു.
