
രാജ്യത്ത്
നിലനിന്ന ഇരുപത്തിയൊമ്പത് തൊഴിൽ നിയമങ്ങളെ നാല് തൊഴിൽ കോഡുകളാക്കി മാറ്റി
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പരിഷ്‌കാരത്തിനെതിരെ തൊഴിലാളികളുടെയും
സംസ്ഥാനത്തിന്റെയും താൽപ്പര്യം സംരക്ഷിക്കുന്ന ബദൽ നയം രൂപീകരിക്കാനായി
‘ലേബർ കോൺക്ലേവ് 2025’ സംഘടിപ്പിക്കുന്നു. ഡിസംബർ 19 രാവിലെ 10 ന്
തിരുവനന്തപുരം തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ
ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് മേൽ
അടിച്ചേൽപ്പിക്കുന്ന തൊഴിൽ നിയമങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിന്റെ
ഭാഗമായി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരും കോൺക്ലേവിൽ
പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന
വാർത്താസമ്മേളനത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.പഞ്ചാബ്
തൊഴിൽ വകുപ്പ് മന്ത്രി തരുൺ പ്രീത് സിംഗ്, തമിഴ്‌നാട് തൊഴിൽ വകുപ്പ്
മന്ത്രി സി.വി. ഗണേശൻ, ത്സാർഖണ്ഡ് തൊഴിൽ വകുപ്പ് മന്ത്രി സഞ്ചയ് പ്രസാദ്
യാദവ്, തെലങ്കാന മന്ത്രി വിവേക് വെങ്കട്ടസ്വാമി എന്നിവരെ കൂടാതെ സംസ്ഥാന
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും പങ്കെടുക്കും.
സുപ്രീം കോടതി മുൻ ജഡ്ജിമാർ, അഡ്വക്കറ്റ് ജനറൽ, ദേശീയ-സംസ്ഥാന ട്രേഡ്
യൂണിയൻ നേതാക്കൾ, നിയമ-അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന രണ്ട്
പ്രധാന ടെക്‌നിക്കൽ സെഷനുകൾ കോൺക്ലേവിന്റെ ഭാഗമായി നടക്കും.ലേബർ
കോഡുകളുടെ പ്രത്യാഘാതങ്ങൾ എന്ന വിഷത്തിൽ നടക്കുന്ന ആദ്യ സെഷനിൽ
അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് അധ്യക്ഷനാകും. സുപ്രീം കോടതി
മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിന്റെ തൊഴിൽ
നയത്തിന്റെ പശ്ചാത്തലത്തിൽ ലേബർ കോഡുകളെ നേരിടാനുള്ള ബദൽ തന്ത്രങ്ങൾ എന്ന
വിഷയത്തിലെ രണ്ടാമത്തെ സെഷനിൽ എളമരം കരീം അധ്യക്ഷനാകും. പ്രൊഫ. ശ്യാം
സുന്ദർ മുഖ്യപ്രഭാഷണം നടത്തും. സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ,
എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത്ത് കൗർ തുടങ്ങിയ ദേശീയ നേതാക്കൾ
ചർച്ചകളിൽ പങ്കുചേരും. കോൺക്ലേവിന്റെ സമാപനത്തിൽ സംസ്ഥാനത്തിന്റെ
താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള നയപ്രഖ്യാപനം നടത്തും.തൊഴിലാളി
വിരുദ്ധമായ കോഡുകൾക്കെതിരെ കേരളം ഉയർത്തുന്ന ഈ പ്രതിരോധം രാജ്യത്തിന്
മാതൃകയാകും. നയപ്രഖ്യാപനത്തിന്റെ ആശയം ഉൾക്കൊള്ളുന്ന ആവശ്യങ്ങൾ അടങ്ങിയ
കത്തുമായി ലേബർ കോഡുകളെ എതിർക്കുന്ന വിവിധ കേന്ദ്ര തൊഴിലാളി യൂണിയൻ
പ്രതിനിധികളുമായി കേന്ദ്ര തൊഴിൽ മന്ത്രിയെ കാണുമെന്നും മന്ത്രി
വ്യക്തമാക്കി.