തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച്
മുഖ്യമന്ത്രി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നടൻ
മമ്മൂട്ടി വിശിഷ്ടതിഥിയായി. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരും
ചടങ്ങിൽ അണിനിരന്നു. ഭൂപരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കൽ നിരോധനം,
സാർവത്രിക വിദ്യാഭ്യാസം, ജനകീയാസൂത്രണം, സമ്പൂർണ സാക്ഷരത– രാജ്യം
അതിശയത്തോടെ നോക്കിക്കണ്ട കേരള മാതൃകകളിൽ ഇനി അതിദാരിദ്ര്യമുക്ത
സംസ്ഥാനമെന്ന നേട്ടവും. രണ്ടാം
പിണറായി സർക്കാർ ആദ്യമെടുത്ത തീരുമാനമാണ് നാലുവർഷത്തെ
കഠിനപ്രയ്‌തനത്തിലൂടെ ഫലപ്രാപ്‌തിയിലെത്തുന്നത്. എല്ലാവരെയും
ചേർത്തുപിടിച്ചുള്ള കേരള വികസനമാതൃകയുടെ തെളിവുകൂടിയാണ് അതിദാരിദ്ര്യ
നിർമാർജനം. കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി
വിജയൻ ഇന്ന് രാവിലെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. കേരളപ്പിറവി
ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തലാണ് ചട്ടം 300 പ്രകാരം
മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. 2021-ൽ പുതിയ മന്ത്രിസഭ
അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളിൽ തന്നെ അതിദരിദ്ര കുടുംബങ്ങളെ
കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ
വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ
അഡ്മിനിസ്ട്രേഷൻ (കില) ന്റെ നേതൃത്വത്തിൽ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി
നിയമസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട
പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ
എന്നിവർ ഉൾപ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്. എല്ലാ
വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ
ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ
കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്.
അതിദരിദ്രരില്ലാത്ത രാജ്യമായ ചൈനയും പ്രഖ്യാപനത്തിൽ കേരളത്തെ
അഭിനന്ദിച്ചിരുന്നു
