കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ
ന്യൂദൽഹി: കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. നടപടിക്രമങ്ങൾ ഇന്നുമുതൽ തുടങ്ങും. നിലവിലുള്ള വോട്ടർ പട്ടികകൾ ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ച് കേരളത്തിൽ എസ്.ഐ.ആർ നീട്ടണമെന്ന് സംസ്ഥാനം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കമ്മിഷൻ തള്ളി.
ആദ്യഘട്ടത്തിൽ ബിഹാറിൽ വിജയകരമായി നടപ്പാക്കിയെന്നും രണ്ടാംഘട്ടത്തിൽ 12 സംസ്ഥാനങ്ങളിൽ കൂടി നടപ്പാക്കുമെന്നും പ്രത്യേക വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ലക്ഷദ്വീപ്, ആൻഡമാൻ & നിക്കോബാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, പുതുച്ചേരി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാണ് പട്ടികയിൽ ഉള്ളത്.2026-ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതുൾപ്പെടെയുള്ള 12 സംസ്ഥാനങ്ങൾ ആദ്യഘട്ടത്തിൽ ഉൾപ്പെടും. കേരളം, അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവയാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ. എസ്.ഐ.ആർ മാർഗരേഖക്ക് അന്തിമ രൂപം കമീഷൻ രണ്ടുതവണ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം വിളിച്ചിരുന്നു
