പത്തനംതിട്ട :കെ.എസ്.ഇ.ബി ലിമിറ്റഡിൻ്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസർവോയറിൻ്റെ 4 ഷട്ടറുകൾ ഇന്ന് (ഓഗസ്റ്റ് 5, ചൊവ്വ) രാവിലെ 11 മുതൽ തുറക്കും.

ഷട്ടറുകൾ ഘട്ടം ഘട്ടമായി 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയർത്തി 50 മുതൽ പരമാവധി 100 ക്യുമെക്സ് തോതിൽ അധികജലം പമ്പാ നദിയിലേക്കു ഒഴുക്കും. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തും.
ഡാം തുറക്കുന്ന സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിൻ്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ആവശ്യമെങ്കിൽ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.