വിലയുടെ 85 ശതമാനം വായ്പ കിട്ടും; ക്രെഡിറ്റ് സ്‌കോര്‍ കുറവെങ്കിലും പ്രശ്‌നമില്ല

ന്യൂഡല്‍ഹി: ചെറുകിട വായ്പാഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി റിസര്‍വ് ബാങ്ക്. സ്വര്‍ണത്തിന്റെ മൊത്തം മൂല്യത്തിന്റെ 85 ശതമാനം ഇനിമുതല്‍ വായ്പ ലഭിക്കും. 2.5ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്കാണ് ഇത് ബാധകം. നിലവില്‍ ലോണ്‍ ടു വാല്യു (എല്‍.ടി.വി) പരിധി 75ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയുടെ സ്വര്‍ണം പണയം വച്ചാല്‍ 85,000 രൂപ വരെ വായ്പയായി ലഭിക്കും.

സ്വര്‍ണപ്പണയ വായ്പ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക്, കഴിഞ്ഞ ഏപ്രിലില്‍ സ്വര്‍ണപ്പണയ വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും കരടുനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

ഈട് വയ്ക്കുന്ന സ്വര്‍ണത്തിന്റെ വിപണിമൂല്യത്തിന്റെ 75 ശതമാനം മാത്രമേ വായ്പയായി നല്‍കാവൂ, ക്രെഡിറ്റ് സ്‌കോര്‍ നോക്കി മാത്രം വായ്പ അനുവദിക്കാവൂ, വായ്പ എടുക്കുന്നയാള്‍ ഏത് ആവശ്യത്തിനാണോ എടുത്തത് അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നിങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങളാണ് അന്ന് റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ചത്. ഇത് മയപ്പെടുത്തണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

ഇത്തരം ചെറുകിട വായ്പാഇടപാടുകാരുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് ഒഴിവാക്കും .പുതിയ സ്വര്‍ണവായ്പ നിയമങ്ങള്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത നല്‍കും. സ്വര്‍ണം വാങ്ങിയതിന്റെ രസീതുകള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഉപഭോക്താവ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. സ്വര്‍ണത്തിനൊപ്പം മറ്റ് ഈടുകള്‍ കൂടി വായ്പ വാങ്ങുന്നയാള്‍ സമര്‍പ്പിച്ചാല്‍ നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!