പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
മലപ്പുറം: പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതി വിനീഷ്, സഹായി കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നി ഇറച്ചിക്കുവേണ്ടിയാണ് ഇവർ കെണിവച്ചതാണെന്നാണ് വിവരം.
ഇവർ സ്ഥിരമായി നായാട്ട് നടത്തുന്നവരാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് വഴിക്കടവ് പോലീസ് കേസെടുത്തത്.
ഞായറാഴ്ച വൈകുന്നേരമാണ് പന്നിയെ പിടിക്കാൻവച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. സമീപത്തെ തോട്ടിൽ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് അനന്തുവിന് ഷോക്കറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു.
പന്നിക്കെണിയിൽ നിന്നും വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി. വഴിക്കടവിലേത് വൈദ്യുതി മോഷണമാണെന്നും ഗുരുതരമായ ക്രിമിനല്‍ കുറ്റമാണിതെന്നും കെഎസ്ഇബി വ്യക്തമാക്കി.
പോസ്റ്റില്‍ നിന്ന് അനധികൃതമായി ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിച്ചാണ് വൈദ്യുതി വലിച്ചതെന്നും കെഎസ്ഇബി വിശദീകരിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ വഴിക്കടവ് സ്വദേശി സുരേഷ് – ശോഭ ദമ്പതികളുടെ മകൻ അനന്തുവാണ് (ജിത്തു) മരിച്ചത്.
ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെയാണ് അനന്തു ഉൾപ്പടെയുള്ളവർ അപകടത്തിൽപ്പെട്ടത്. ചികിത്സയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു