പീരുമേട് കൊലപാതക കാരണം ടി.വി കാണാൻ വേണ്ടിയുള്ള തർക്കം; അമ്മയും സഹോദരനും റിമാൻഡിൽ

ഇടുക്കി : പീരുമേട്ടിൽ ദുരൂഹസാചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ് വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അഖിലിന്റെ സഹോദരൻ ആയ അജിത്തിനെയും, അമ്മ തുളസിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ആണ് കൊലപാതക കാരണം എന്താണെന്ന് വ്യക്തമായത്. ടി.വി വെക്കുന്നതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്.

ചൊവ്വാഴ്ച രാത്രി ടി.വി. കാണുന്നതിനിടെ സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വലിയ രീതിയിൽ അടിപിടിയും നടന്നു. ഇതിനിടെ അജിത് കമ്പിവടിക്ക് അഖിലിന്റെ തലയ്ക്ക് അടിച്ചു. തടസ്സംനിന്ന അമ്മ തുളസിയെ അഖില്‍ മര്‍ദ്ദിച്ചു. ഇതോടെ, വീടിന്റെ പരിസരത്തെ കമുകില്‍ അഖിലിനെ കെട്ടിയിട്ടുമര്‍ദ്ദിച്ചു. കഴുത്തില്‍ ഹോസിട്ടു മുറുക്കുകയും , കഴുത്തിൽ ഞെക്കിപ്പിടിക്കുകയുംചെയ്തു. മർദ്ദനത്തിന് ശേഷം കെട്ട് അഴിച്ചതോടെ അഖില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ ഇരുവരും ചേര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തി അഖിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ അഖിലിന്റെ തലയ്ക്കേറ്റ ക്ഷതവും തുടര്‍ന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമായി കണ്ടെത്തിയത്. കുറ്റകൃത്യം നടത്തിയത് അജിത്തും, അമ്മ അതിനു കൂട്ട് നിന്നു എന്നുമാണ് പൊലീസ് പറഞ്ഞത്. ഇരുവരും കുറ്റം സമ്മതിച്ചു.

error: Content is protected !!