തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ സംസ്ഥാനത്തെ പരസ്യ പ്രചാരണം അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. വോട്ടെടുപ്പിന് മുന്നോടിയായുള്ള 48 മണിക്കൂർ ‘നിശബ്ദ പ്രചരണം’ ഇതോടെ ആരംഭിക്കും.
മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ ഇന്ന് വൈകിട്ട് ആറ് മണിയോടെ മണ്ഡലം വിട്ടു പോകണം. ഇത് ഉറപ്പാക്കാൻ പോലീസ് കർശന പരിശോധന നടത്തും. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവ വഴി വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ പാടില്ല. ബൾക്ക് എസ്എംഎസുകൾക്കും നിയന്ത്രണമുണ്ട്.
പരസ്യമായ പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്താൻ പാടില്ല. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണത്തിന് തടസമില്ല. എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുന്നത് നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡുകൾ രംഗത്തുണ്ടാകും.
ഏപ്രിൽ ഒൻപത് വ്യാഴാഴ്ചയാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുന്നണികളെല്ലാം വലിയ വിജയപ്രതീക്ഷയിലാണ്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വോട്ടർമാരെ നേരിൽ കണ്ട് പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ.
സുഗമമായ വോട്ടെടുപ്പിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
