ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയിൽ ഫൈനൽ ഫലത്തിനെതിരായ പരാതികൾ തള്ളി. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂറി ഓഫ് അപ്പീൽ പരാതികൾ തള്ളിയത്. വിബിസി കൈനകരി തുഴഞ്ഞ വീയപുരം ഒന്നാം സ്ഥാനത്ത് തുടരും. പുന്നമട ബോട്ട് ക്ലബിൻ്റെ നടുഭാഗമാണ് രണ്ടാമത്.പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ മേൽപാടം മൂന്നാമതും നിരണം ബോട്ട് ക്ലബിൻ്റെ നിരണം ചുണ്ടൻ നാലാമതുമാണ്.രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളെച്ചൊല്ലിയായിരുന്നു തർക്കം.ഇതരസംസ്ഥാനക്കാർ കൂടുതൽ തുഴഞ്ഞെന്നും പനംതുഴയ്ക്ക് പകരം തടിത്തുഴയും ഫൈബർ തുഴയും ഉപയോഗിച്ചെന്നുമായിരുന്നു പരാതി. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാർക്ക് സാധിച്ചില്ലെന്ന കാരണത്താലാണ് ജൂറി ഓഫ് അപ്പീൽ പരാതികൾ തള്ളിയത്.
പരാതിയിൽ തീർപ്പായതോടെ വള്ളംകളിയിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ് അടുത്തയാഴ്ച വിതരണം ചെയ്യും. അയോഗ്യരാക്കപ്പെട്ട വള്ളങ്ങൾക്ക് അടിസ്ഥാന ബോണസ് നൽകാനും തീരുമാനിച്ചു. ഇത്തവണ പതിവിലേറെ പരസ്യവരുമാനം ലഭിച്ചതോടെ വള്ളംകളിയുടെ പിറ്റേന്നു തന്നെ ബോണസ് നൽകാൻ ശ്രമിച്ചെങ്കിലും പരാതികളെ തുടർന്നു ചുണ്ടൻ വള്ളങ്ങളുടെ സ്ഥാനത്തിൽ തീരുമാനമാകാത്തതിനാൽ ബോണസ് വിതരണം നീളുകയായിരുന്നു.