എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കിലാക്കിയും നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കപ്പെടുന്നതിനു മുന്നോടിയായും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എരുമേലി മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വിശദമായ കൂടിയാലോചനകൾ നടത്തുന്നതിനും പൊതുജനഭിപ്രായം തേടുന്നതിനും ഐക്യകണ്‌ഠേന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി ഓഗസ്റ്റ് 2 ഉച്ചകഴിഞ്ഞ് 2.30 ന് എരുമേലി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെയും, ദേവസ്വം ബോർഡിന്റെയും,എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക,വ്യാപാര സംഘടനകളുടെ എല്ലാം ഒരു സംയുക്ത യോഗം വിളിച്ചുചേർത്ത് വിശദമായ ചർച്ചകൾ നടത്തുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എരുമേലി മാസ്റ്റർ പ്ലാനിന് ഒന്നാം ഘട്ടമായി പത്തു കോടി രൂപയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഈ തുക വിനിയോഗിച്ച് നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ സംബന്ധിച്ച് പ്രാഥമിക രൂപരേഖ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രാരംഭമായി ജനപ്രതിനിധികളുടെയും മറ്റും അഭിപ്രായം ആരാഞ്ഞിരുന്നു. ഇനി വിശദമായ ചർച്ചകളുടെയും അഭിപ്രായ ഐക്യത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും പദ്ധതികൾക്ക് അന്തിമരൂപം നൽകുക എന്നും എംഎൽഎ അറിയിച്ചു.
എല്ലാവരെയും വിശ്വാസത്തിൽ എടുത്തും, തീർത്ഥാടകരുടെ ക്ഷേമം കണക്കാക്കിയും എരുമേലിയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നത് ലക്ഷ്യം വെച്ചും ആയിരിക്കും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

