കണ്ണൂർ: കത്തോലിക്ക കോൺഗ്രസിന്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദായ ശാക്തീകരണ മഹാസംഗമം കണ്ണൂർ നഗരത്തെ ജനസാഗരമാക്കി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന പ്രൗഢഗംഭീരമായ മഹാറാലിയിൽ പ്രായഭേദമന്യേ ലക്ഷത്തോളം വിശ്വാസികളും പ്രതിനിധികളും പങ്കെടുത്തു.കണ്ണൂർ നഗരത്തിലെ പ്രധാന വീഥികളിലൂടെ നീങ്ങിയ മഹാറാലിയിൽ വിവിധ രൂപതകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരും വിശ്വാസികളും അണിനിരന്നു. പതാകകളും ബാനറുകളും കൈകളിൽ പിടിച്ച് ഗാനഘോഷങ്ങളോടെയായിരുന്നു റാലി മുന്നേറിയത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയ റാലി പൊതുസമ്മേളന വേദിയായ കണ്ണൂർ പോലീസ് മൈതാനിയിൽ സമാപിച്ചു.കണ്ണൂർ പോലീസ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിലായിരുന്നു പൊതുസമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും കർഷകരടക്കമുള്ള വിവിധ മേഖലകളിലെ പ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, വിവിധ രൂപതകളിലെ ബിഷപ്പുമാർ, വൈദികർ, ആത്മായ നേതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സമുദായ ഐക്യവും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നേതാക്കൾ പ്രസംഗങ്ങളിൽ ഊന്നിപ്പറഞ്ഞു.മഹാസംഗമത്തിന്റെ ഭാഗമായി രാവിലെ ശ്രീപുരം ക്നാനായ പാസ്റ്ററൽ സെന്ററിൽ പ്രതിനിധി സമ്മേളനം നടന്നു. സമുദായം നേരിടുന്ന സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾ, കർഷക പ്രശ്നങ്ങൾ, യുവജനങ്ങളുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ പ്രതിനിധി സമ്മേളനത്തിൽ ചർച്ച ചെയ്തു.കണ്ണൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മകളിലൊന്നായി മാറിയ ഈ മഹാസംഗമം കത്തോലിക്ക സമൂഹത്തിന്റെ ഐക്യവും ശക്തിയും പ്രകടിപ്പിച്ചതായി സംഘാടകർ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
