ജില്ലാതല പട്ടയമേളയിൽ 142 പട്ടയങ്ങൾ വിതരണം ചെയ്തു
ആലപ്പുഴ :സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിന് അടിത്തറയും സുരക്ഷിതത്വവും
ഉറപ്പാക്കുകയെന്നതിനാണ് സംസ്ഥാനസർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ വൈ.എം.സി.എ. ഹാളിൽ നടന്ന ജില്ലാതല
പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ
പത്ത് വർഷം കൊണ്ട് കേരളത്തിലെ എല്ലാ മേഖലകളെയും അത്ഭുതാവഹമായ
പുരോഗതിയിലേക്ക് നയിക്കാൻ സർക്കാരിന് സാധിച്ചു. ഇതുവരെ 4,56,689
കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റുവാൻ ഈ സർക്കാരിന് കഴിഞ്ഞു. ഈ
സർക്കാരിന്റെ കാലയളവിൽ തന്നെ ഇത് അഞ്ച് ലക്ഷമാക്കാനുള്ള ശ്രമത്തിലാണെന്ന്
മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ മുഖേന സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകളാണ് പൂർത്തീകരിച്ചത്.
ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ജനങ്ങൾ ആരോഗ്യകരമായി
ചിന്തിക്കുകയാണ്. കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കി മാറ്റുക എന്നതാണ്
സർക്കാരിന്റെ ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം
വേറിട്ടു നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുണ്ടായ ഓഖി,
മഹാപ്രളയം, കാലവർഷക്കെടുതി, നിപ-കോവിഡ് സാഹചര്യങ്ങളെയെല്ലാം ഫലപ്രദമായി
നേരിടാൻ സർക്കാരിനായി. അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം
ലോകരാജ്യങ്ങൾ അത്ഭുതത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രി കെ. രാജൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. ജില്ലാതല പട്ടയമേളയിൽ
ആകെ 142 പട്ടയങ്ങളാണ് വിതരണം ചെയ്തത്. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ,
എച്ച്. സലാം, തോമസ് കെ. തോമസ്, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ
ചേർന്നാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.
‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’
എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് സംസ്ഥാനസർക്കാർ
രൂപീകരിച്ച പട്ടയ മിഷനും അതിന്റെ ഭാഗമായ പട്ടയ അസംബ്ലികളും ഓരോ
മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിച്ച്
ഉടമസ്ഥാവകാശ രേഖ നൽകിവരുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 2016-21
കാലയളവിൽ 1205 പട്ടയങ്ങളും 2021-25 കാലയളവ് വരെ 1527 പട്ടയങ്ങളും ജില്ലയിൽ
വിതരണം ചെയ്തു. 2026-ൽ ജില്ലയിൽ 123 പട്ടയങ്ങളാണ് ലക്ഷ്യമായി
നിശ്ചയിച്ചിരുന്നതെങ്കിലും 142 പട്ടയങ്ങൾ വിതരണത്തിന് തയ്യാറാക്കാൻ റവന്യൂ
വകുപ്പിന് സാധിച്ചു.
ഇതിൽ ആലപ്പുഴ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ചാത്തനാട് നഗറിലെ 32
കുടുംബങ്ങൾക്ക് പട്ടയം നൽകാനായത് സർക്കാർ തലത്തിൽ കൈക്കൊണ്ട പ്രത്യേക
തീരുമാനം കൊണ്ടാണ്. ആലപ്പുഴ നഗരസഭയിലെ ശുചീകരണ തൊഴിലാളികളായിരുന്ന ഇവർ
മുനിസിപ്പൽ പ്രദേശങ്ങളിലെ ഭൂമിപതിവ് ചട്ടപ്രകാരമുള്ള ഉയർന്ന വരുമാന പരിധി
മൂലം വർഷങ്ങളായി ഉടമസ്ഥാവകാശ രേഖയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ആലപ്പുഴ മണ്ഡലത്തിന്റെ പരിധിയിലുള്ള 62 കുടുംബങ്ങൾക്ക് ചടങ്ങിൽ പട്ടയം
വിതരണം ചെയ്തു. അമ്പലപ്പുഴ മണ്ഡലത്തിലെ ആലിശ്ശേരി നഗറിൽ താമസിക്കുന്ന 25
കുടുംബങ്ങൾ ഉൾപ്പെടെ ആകെ 44 പേർക്ക് പട്ടയം നൽകി. കൂടാതെ ചേർത്തല
മണ്ഡലത്തിൽ 20 പേർക്കും അരൂർ മണ്ഡലത്തിൽ 19 പേർക്കും കുട്ടനാട് മണ്ഡലത്തിലെ
10 പേർക്കും ഹരിപ്പാട് ഒരാൾക്കും കായംകുളത്ത് രണ്ടുപേർക്കും ചെങ്ങന്നൂർ
മണ്ഡലത്തിൽ നാല് പേർക്കുമാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.
എ.ഡി.എം. ആശ സി. എബ്രഹാം, ഡെപ്യൂട്ടി കളക്ടർമാരായ ജോളി ജോസഫ്, ആർ. സുധീഷ്, സി. പ്രേംജി, ഡി.സി. ദിലീപ്, എസ്. ബിജു, നഗരസഭാംഗം സിനി ബിനോയ്,
തഹസിൽദാർമാരായ എസ്. ഷീജ, എസ്. അൻവർ, പ്രീത പ്രതാപൻ, ബി. പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
date
