പുതിയ പഠനം നടത്തണം
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന്
തിരിച്ചടി. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും
ഏറ്റെടുക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി
ഹൈക്കോടതി.
പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. സ്ഥലമേറ്റെടുപ്പ്
ചോദ്യം ചെയ്ത് ഗോസ്പല്‍ ഏഷ്യാ എന്ന സംഘടന സമർപ്പിച്ച ഹര്‍ജിയിലാണ് നടപടി.
വിമാനത്താവളത്തിനായി 2,570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ
എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല. എയർപോർട്ട്
അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന
വിമാനത്താവളങ്ങൾക്ക് പോലും 1,200 ഏക്കർ മതിയാകുമെന്നും ചീഫ് ജസ്റ്റീസ് സി.
ജയചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കീഴിലാണ് ഭൂമി ഏറ്റെടുക്കാന്‍
സര്‍ക്കാര്‍ തീരുമാനിച്ചത്. 2022 ഡിസംബര്‍ 30നാണ് സര്‍ക്കാര്‍ ഭൂമി
ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറക്കിയത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ
നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക്
ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാൽ ഈ കേസിൽ
ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതിൽ സോഷ്യൽ
ഇംപാക്ട് അസസ്മെന്റ് യൂണിറ്റും എക്സ്പെർട്ട് കമ്മിറ്റിയും സർക്കാരും
പരാജയപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു.
ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം കോടതി
തള്ളി. വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കണ്ടെത്താനും
നിര്‍ദേശിച്ചു. തുടര്‍ന്ന് പുതിയ സാമൂഹ്യ ആഘാത പഠനത്തിന് കോടതി നിര്‍ദേശം
നല്‍കിയിട്ടുണ്ട്. പഠനസംഘത്തിൽ വിമാനത്താവളം, ഡാം തുടങ്ങിയ സാങ്കേതിക
പദ്ധതികളെക്കുറിച്ച് അറിവുള്ള വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും ഉത്തരവില്‍
പറയുന്നു
