പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന് നാളെ ചരിത്രദിനം

പാലാ :75 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി ഒരു രാഷ്ട്രപതിയെ വരവേല്ക്കുന്നതിൻ്റെ അഭിമാനത്തിലും ആവേശത്തിലുമാണ് സെന്റ് തോമസ് കോളേജ്. ബഹു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് വ്യക്തമാക്കി. 

‘എ’ ബ്ലോക്ക് ഉൾപ്പെടെയുള്ള കോളേജിന്റെ പ്രധാന കെട്ടിടങ്ങൾ എല്ലാ സജ്ജീകരണങ്ങളോടും കൂടി മനോഹരമാക്കി. വൈദ്യുത ദീപാലങ്കാര പ്രഭയിൽ പ്രൗഢിയോടെ നില്ക്കു ന്ന കോളേജിന്റെ ചിത്രവും രാഷ്ട്രപതിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ബോർഡുകളും ശ്രദ്ധേയമാണ്. നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ബഹു. രാഷ്ട്രപതി ദ്രൗപദി മുർമു കോളേജിലെത്തും. പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിനുശേഷം വൈകുന്നേരം 4.50 ന് രാഷ്ട്രപതിയും സംഘവും കോട്ടയത്തേക്ക് മടങ്ങും.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പാസ്സ് ലഭിച്ചവർ പാസ്റ്ററൽ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപമുള്ള ഗേറ്റിലൂടെയാണ്   സമ്മേളനവേദിയിലേക്ക് എത്തേണ്ടത്. പങ്കെടുക്കുന്നവര്‍ പ്രവേശനത്തിനുള്ള പാസ്സ് കൂടാതെ ഒരു ഐഡി പ്രൂഫും കൂടി കൊണ്ടുവരേണ്ടതാണ്. 2.30 ന് മുൻപായി ഹാളിൽ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍ ഉൾപ്പെടെയുള്ള യാതൊരുവസ്തുക്കളും ഹാളിൽ പ്രവേശിപ്പിക്കുവാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഗേറ്റിനു സമീപമുള്ള കൗണ്ടറില്‍ അവ ഏല്പിക്കേണ്ടതാണ്. ഊരാശാലയ്ക്ക് സമീപമുള്ള സൺ സ്റ്റാർ കൺവൻഷൻ സെൻ്ററിൻ്റെ മുന്‍വശത്തും പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്കുള്ള റോഡിന്റെ വലതുവശത്തുനിന്ന് പ്രവേശിക്കാവുന്ന കോളേജിന്റെ ‘എച്ച്’ ബ്ലോക്കിനുമുന്നിലുമാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. സി.ആര്‍. ഹോസ്റ്റലിനു മുന്വ്ശം വി.ഐ.പി.കൾക്കുള്ള പാർക്കിംഗ് ഏരിയായാണ്. 

4.00 മണിക്ക് ബിഷപ് വയലിൽ ഹാളിൽ വച്ച് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ ബഹു. രാഷ്ട്രപതി ദ്രൗപദി മുർമു, ബഹു. കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് അർലേകർ, പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി 

ജോർജ്ജ്  കുര്യൻ, മന്ത്രിമാരായ  വി.എന്‍. വാസവന്‍,  റോഷി അഗസ്റ്റിന്‍, എം.പി.മാരായ  ജോസ് കെ. മാണി,  ഫ്രാൻസീസ് ജോർജ്ജ്, എം.എല്‍.എ. മാണി സി. കാപ്പന്‍, പാലാ രൂപതാ മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ,  ബർസാർ റവ.ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവർ സന്നിഹിതരാകുന്ന സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക  വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!