കോട്ടയം :കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ഉന്നതവിദ്യാഭ്യാസ വികസനത്തിന് വഴിയൊരുക്കാനും 2031 ആകുമ്പോഴേക്കും കേരളത്തെ സമ്പൂർണ്ണമായും വികസിതമായ വിജ്ഞാനസമ്പദ് വ്യവസ്ഥയായി പരിവർത്തിപ്പിക്കാനുമുള്ള പദ്ധതികൾക്ക് രൂപം നൽകാൻ, ‘ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ’ എന്നതിൽ കേന്ദ്രീകരിച്ചുള്ള വിഷൻ 2031 സംസ്ഥാനതല സെമിനാർ ഒക്ടോബർ 18 ന് കോട്ടയത്ത് നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു തിരുവനന്തപുരത്ത് പി.ആർ ചേംബറിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു. മാമ്മൻ മാപ്പിള ഹാൾ മുഖ്യവേദിയായി, മുഴുദിന സെമിനാറായാണ് ഉന്നതവിദ്യാഭ്യാസ വിഷൻ 2031 രൂപകല്പന ചെയ്തിരിക്കുന്നത്.
കേരള സംസ്ഥാന രൂപീകരണത്തിന് എഴുപത്തഞ്ച് വയസ്സ് പൂർത്തിയാകുന്നതിന് മുന്നോടിയായി, കഴിഞ്ഞകാല വളർച്ചകളെ ആഴത്തിലും പരപ്പിലും വിലയിരുത്താനും ഭാവികേരളത്തിന്റെ വികസനലക്ഷ്യങ്ങൾ രൂപപ്പെടുത്താനും, 2031ൽ സംസ്ഥാനം എങ്ങനെയാകണമെന്ന് ആസൂത്രണം ചെയ്യാനും വേണ്ട ആശയങ്ങൾ സമാഹരിക്കാൻ, സംസ്ഥാനതലത്തിൽ 33 വിഷയമേഖലകളിൽ സംസ്ഥാനസർക്കാർ വിഷൻ 2031 എന്ന പേരിൽ സെമിനാറുകൾ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സെമിനാർ നടക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്‌കാരങ്ങളുടെ നാലര വർഷങ്ങളാണ് കടന്നുപോകുന്നത്. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ കരിക്കുലവും സിലബസും സമയബന്ധിതമായി തയ്യാറാക്കി സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നടപ്പിലാക്കുക, പ്രവേശനപ്രക്രിയ കൃത്യമായി പൂർത്തീകരിക്കുക, പരീക്ഷകളുടെ നടത്തിപ്പും മൂല്യനിർണയവും ഫലപ്രഖ്യാപനവും കാലതാമസമില്ലാതെ നടപ്പാക്കുക, വിദ്യാർത്ഥികളുമായി നേരിട്ടു ബന്ധപ്പെടുന്ന സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗത്തിലാക്കുക, ബിരുദാനന്തര ബിരുദ കരിക്കുലവും ബി.എഡ്. കരിക്കുലവും പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിങ്ങനെയുള്ള, ഉന്നതവിദ്യാഭ്യാസ രംഗത്തെ കാലോചിതമായി പരിഷ്‌കരിക്കുന്നതിനുള്ള, പല തലങ്ങളിലുള്ള നടപടികളാണ് ഈ കാലഘട്ടത്തിൽ പൂർത്തീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
പഴയ ക്ലാസ് മുറികളുടെയും സാമ്പ്രദായിക വിദ്യാഭ്യാസ രീതികളുടെയും വേലിക്കെട്ടുകൾ പൊട്ടിച്ച് ആധുനിക വിദ്യാഭ്യാസരീതികൾ പ്രയോഗിക്കുന്ന ഒരു അധ്യാപക വിദ്യാർത്ഥി സമൂഹം സൃഷ്ടിക്കപ്പെട്ട പശ്ചാത്തലത്തിൽ, ഇനിയും മുന്നോട്ടുള്ള വഴികൾ തുറക്കലാണ് നമ്മുടെ അടിയന്തിര കടമയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കാണുന്നു. എല്ലാവർക്കും ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുക എന്നതിനു തുടർച്ചയായി, വിദ്യാഭ്യാസത്തെ ഗുണമേന്മയുള്ളതാക്കി മാറ്റുക എന്ന അടിയന്തിരാവശ്യമാണ് നാം നേടിയെടുത്തിരിക്കുന്നത്. ഇതിനു തുടർച്ചയായാണ് ഇപ്പോൾ നാം ഭാവികർമ്മപരിപാടികൾ എന്തെല്ലാമാകണമെന്ന് കൂടിയാലോചിക്കുന്നത്. കേരളത്തിലെ യുവജനതയും, കേരളത്തെ പുറമെനിന്നു നോക്കിക്കാണുന്ന യുവജനതയും ഒരേ പോലെ ഭാവിപഠനങ്ങൾക്കും അനുബന്ധ ഗവേഷണങ്ങൾക്കും നൈപുണിയോടെയുള്ള തൊഴിലാർജ്ജനത്തിനും ഉറ്റുനോക്കുന്ന നവകേരളം – അതാണ് നമ്മുടെ ലക്ഷ്യം.
അതിനാണ് – കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോളനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭാവി സ്വപ്നങ്ങളും കർമ്മപരിപാടികളും വിരിയിക്കാനാണ് – വിഷൻ 2031. കേരളത്തെ ആഗോളവിദ്യാഭ്യാസ ഹബ്ബാക്കുകയെന്ന നമ്മുടെ ഭാവിലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ, വിദ്യാർത്ഥികളും അക്കാദമിക് വിദഗ്ദ്ധരും വിദ്യാഭ്യാസ പ്രവർത്തകരും ഗവേഷകരുമെല്ലാം ഉൾപ്പെട്ട ഉന്നതവിദ്യാഭ്യാസ സമൂഹത്തിനുള്ള നിർദ്ദേശങ്ങൾ ഏറ്റവും മൂല്യവത്താണെന്നതാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും കാഴ്ചപ്പാട്.
കേരളത്തിന്റെ ഭാവി ഉന്നതവിദ്യാഭ്യാസരംഗം സാർവ്വദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഈ സർക്കാരിനുള്ള കാഴ്ചപ്പാട് ഉന്നതവിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വിഷൻ 2031ൽ അവതരിപ്പിക്കും. സർക്കാരിന്റെ ഈ ഭാവി ഉന്നതവിദ്യാഭ്യാസ സമീപനത്തെ സമ്പുഷ്ടമാക്കാൻ എല്ലാ അഭിപ്രായങ്ങളും സെമിനാറിൽ ക്രോഡീകരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും അക്കാദമിക് നേതൃത്വവും ഭരണ നേതൃത്വവും സെമിനാറിൽ പങ്കാളികളാകും. സർവ്വകലാശാലകൾക്ക് കീഴിലുള്ള മുഴുവൻ അഫിലിയേറ്റഡ് കോളേജുകളിലെയും പ്രിൻസിപ്പാൾമാർ സെമിനാറിലുണ്ടാവും. സെമിനാറിന് മുമ്പ് എല്ലാ കോളേജുകളിലും സർവകലാശാലകളിലും വിഷൻ 2031നെക്കുറിച്ച് പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുള്ള ചർച്ചകളുടെ സാരാംശവും നിർദ്ദേശങ്ങളും ഇവർ സെമിനാറിൽ അവതരിപ്പിക്കും. ഇതിനൊപ്പം, ഉന്നതവിദ്യാഭ്യാസ മേഖലയിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള വിദഗ്ദ്ധരും അധ്യാപക-അനധ്യാപക-വിദ്യാർത്ഥി-മാനേജ്‌മെന്റ് സംഘടനാപ്രതിനിധികളും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങയുടെയും മേധാവികളും അവരവരുടെ കാഴ്ചപ്പാടുകൾ, മന്ത്രിയെന്ന നിലയിൽ അവതരിപ്പിക്കുന്ന ഭാവിസമീപന രേഖയെ സമ്പുഷ്ടമാക്കുന്ന വിധത്തിൽ, മേഖലകൾ തിരിച്ച് അവതരിപ്പിക്കും. അവ കൂടി ക്രോഡീകരിച്ച് ഉന്നതവിദ്യാഭ്യാസ ഭാവിസമീപനരേഖയ്ക്ക് സമഗ്രരൂപം നൽകുകയാണ് സെമിനാർ ലക്ഷ്യമാക്കുന്നത്.
18ന് ശനിയാഴ്ച രാവിലെ 8.30ന് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. 9.30ന് ഉദ്ഘാടന സെഷൻ തുടങ്ങും. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഭാവി സമീപന രേഖ അവതരിപ്പിക്കപ്പെട്ട ശേഷം വിഷയാധിഷ്ഠിതമായി എട്ടു മേഖലകൾ തിരിച്ച് സാങ്കേതിക സെഷനുകൾ നടക്കും. സാങ്കേതിക സെഷനുകൾക്ക് കൂടുതൽ ദിശാബോധം ഉറപ്പാക്കുന്ന വിധത്തിൽ പ്ലീനറി പ്രഭാഷണങ്ങളും മുൻ വൈസ് ചാൻസലർമാർ പോലെ, മേഖലകളിലെ വിദഗ്ദ്ധരുടെ അവതരണങ്ങളായി ഉണ്ടാകും. ഉദ്ഘാടന സെഷൻ നടക്കുന്ന മാമ്മൻ മാപ്പിള ഹാളിനു പുറമെ, ബി സി എം കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലും കൂടിയായാണ് സാങ്കേതിക സെഷനുകൾ നടക്കുക.
Leading the Future: University Transformation & Governance (സർവ്വകലാശാല ഭരണവും പരിഷ്‌കരണങ്ങളും), The Digital Classroom: Technology and the Future of Learning (സാങ്കേതികവിദ്യയും ഭാവി പഠനവും), Empowering Educators: Curriculum, Pedagogy, and Faculty Development (പാഠ്യപദ്ധതി, ബോധനരീതി, അദ്ധ്യാപക പരിശീലനം), Kerala’s Knowledge Economy: Research, Innovation, and Production (ഗവേഷണം, നവീനത്വം, ജ്ഞാനോത്പാദനം), Building Careers: Vocational, Skill, and Industry-Aligned Education (നൈപുണ്യവികസനവും തൊഴിലധിഷ്ഠിത പഠനവും), Kerala on the Global Stage: Internationalization and ‘Study in Kerala’ (അന്താരാഷ്ട്രവത്കരണവും സ്റ്റഡി ഇൻ കേരള പദ്ധതിയും), Education for Society: Community Engagement and Value-Based Education (സാമൂഹിക ഇടപെടലുകളും ഉന്നതവിദ്യാഭ്യാസ മൂല്യങ്ങളും), Foundations of Excellence: Quality, Accreditation, and Infrastructure (ഗുണമേന്മ, അക്രഡിറ്റേഷൻ, പശ്ചാത്തലസൗകര്യ മികവ്) എന്നിങ്ങനെ എട്ടു മേഖലകൾ തിരിച്ചാണ് സാങ്കേതിക സെഷനുകൾ ഉണ്ടാവുക.
പ്രൊഫ. എൻ വി വർഗീസ്, പ്രൊഫ. സജി ഗോപിനാഥ്, പ്രൊഫ. രാജൻ ഗുരുക്കൾ, പ്രൊഫ. എം വി നാരായണൻ, പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രൊഫ. എം കെ ജയരാജ്, പ്രൊഫ. ഗംഗൻ പ്രതാപ്, പ്രൊഫ. അലക്‌സ് ജെയിംസ്, പ്രൊഫ. ആർ രാംകുമാർ, പ്രൊഫ. മോഹൻ ബി മേനോൻ, ഡോ. ജയപ്രകാശ്, ഡോ. ആർ രാജശ്രീ, പ്രൊഫ, ബി അനന്തകൃഷ്ണൻ, ഡോ. അഭിലാഷ് പിള്ള, ഡോ. കെ എം അനിൽ, പ്രൊഫ. കെ സി ജെയിംസ് രാജു, പ്രൊഫ. കെ എം അജിത്ത്, പ്രൊഫ. ജിജു പി അലക്‌സ്, പ്രൊഫ. ജയചന്ദ്രൻ, പ്രൊഫ. കെ പി മോഹനൻ, പ്രൊഫ. വാണി കേസരി, ഡോ. രവി രാമൻ, ഡോ. ജഗതി രാജ്, ഡോ. രാജൻ വറുഗീസ് തുടങ്ങിയവർ സാങ്കേതിക സെഷനുകളിൽ ചർച്ചകൾ നയിക്കും. കൂടുതൽ വിദഗ്ദ്ധർ ഓരോ സെഷനുകളിലും ചർച്ച നയിക്കാൻ ഇവർക്കൊപ്പം ഉണ്ടാകും.
സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ രക്ഷാധികാരിയായ സംഘാടക സമിതിയാണ് വിഷൻ 2031 സെമിനാർ ഒരുക്കാൻ പ്രവർത്തിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ചെയർ പേഴ്‌സണും, എം ജി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സി ടി അരവിന്ദകുമാർ വർക്കിംഗ് പേഴ്‌സണും, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് സെക്രട്ടറിയും, കോളേജിയറ്റ് എജുക്കേഷൻ ഡയറക്ടർ കെ സുധീർ വർക്കിംഗ് സെക്രട്ടറിയും, എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ കൺവീനറുമായി, എം പിമാരും എം എൽ എമാരും ജനപ്രതിനിധികളും ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും വകുപ്പ് മേധാവികളും ഉൾപ്പെട്ട സംഘാടക സമിതി സെമിനാർ വിജയമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
