ബിഹാർ : ബിഹാറിൽ ആദ്യഘട്ട നാമനിർദേശ സമർപ്പണം ഇന്ന് ആരംഭിച്ചു. 18 ജില്ലകളിലായി ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണമാണ് ഇന്ന് മുതൽ ആരംഭിച്ചത്. നിരവധി സ്വാതന്ത്ര സ്ഥാനാർഥികൾ ആദ്യദിനം തന്നെ പത്രിക സമർപ്പിക്കുമ്പോൾ പ്രധാന മുന്നണികളായ മഹാസഖ്യത്തിലും എൻഡിഎ യിലും സീറ്റ് ധാരണ ഇതുവരെ പൂർത്തിയായിട്ടില്ല.35 സീറ്റുകൾ എങ്കിലും ലഭിക്കാതെ വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ചിരാഗ് പ്രസ്വാനെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം ശ്രമങ്ങൾ തുടരുകയാണ്. മഹാസഖ്യത്തിൽ കോൺഗ്രസ്സുമായുള്ള സീറ്റ് ധാരണ പൂർത്തിയായിട്ടില്ല.എല്ലാ വീട്ടിലും സർക്കാർ ജോലി എത്തിക്കും എന്ന് തേജസ് യാദവിന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത് വന്നു. അപ്രായോഗികമാണ് പ്രഖ്യാപനം എന്നാണ് പ്രതികരണം.
തിരഞ്ഞെടുപ്പിനായി വോട്ടർ ഐഡി കൂടാതെ മറ്റ് 12 രേഖകൾ കൂടി പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. എല്ലാ പുതിയ വോട്ടർമാർക്കും 15 ദിവസത്തിനകം വോട്ടർ ഐഡി ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.