പാലിയേക്കരയിൽ ഈ മാസവും ടോളില്ല, വിലക്ക് തുടരും

കൊച്ചി : പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സർവീസ് റോഡുകളുടെ കാര്യത്തിൽ സ്ഥിരമായി മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചെങ്കിലും കോടതി ടോൾ പിരിവ് വീണ്ടും നീട്ടുകയായിരുന്നു.

ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്നങ്ങൾ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നുവെന്ന് കളക്ടർ കോടതിയിൽ റിപ്പോർട്ട് നൽകി. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴത്തിൽ മണ്ണ് എടുത്ത് മാറ്റിയിട്ടുണ്ട്. ഈ ഭാഗത്തെ സർവീസ് റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ട്. ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കരാർ കമ്പനിയെ അറിയിച്ചെങ്കിലും അതിൽ തീരുമാനം ഒന്നും ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്നാണ് കോടതി ടോൾപിരിവ് വിലക്ക് തുടരുമെന്ന് അറിയിച്ചത്. കേസ് ഈ മാസം 30-ലേക്ക് നീട്ടുകയും ചെയ്തു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.തകർന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്നായിരുന്നു കഴിഞ്ഞ പ്രാവശ്യം കോടതി ദേശീയപാതാ അതോറിറ്റിയോടും കരാർ കമ്പനിയോടും പറഞ്ഞത്. ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ ജില്ലാ കളക്ടർ റിപ്പോർട്ട് പരിഗണിച്ചായിരുന്നു കോടതി അന്ന് ഉത്തരവ് നീട്ടിയത്. തുടർന്ന് ഇന്ന് വീണ്ടും പരിഗണിക്കുകയായിരുന്നു.

ആദ്യം തകർന്ന സർവീസ് റോഡ് നന്നാക്കിയിട്ട് വരൂ, അതുകഴിഞ്ഞ് ബാക്കി കാര്യം ആലോചിക്കാം എന്ന നിലപാടായിരുന്നു അന്ന് കോടതി എടുത്തത്. റോഡ് നന്നാക്കാതെ ഉത്തരവ് പറയാൻ സാധിക്കില്ലെന്ന് അന്ന് കോടതി വ്യക്തമാക്കുകയുംചെയ്തു. ഇന്നും സമാന നിലപാടായിരുന്നു കോടതിയുടേത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!