ദുബായി : ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും മത്സരത്തിനിറങ്ങുന്നത്. മികച്ച ഫോമിൽ മുന്നേറുന്ന ടീമിൽ മാറ്റമുണ്ടാകില്ല.
ഇന്ത്യയെ ഏകദിന ലോകകപ്പിലടക്കം അട്ടിമറിച്ച് പുറത്താക്കിയിട്ടുള്ളവരാണ് ബംഗ്ലാദേശ്. സൂപ്പർ ഫോർ ആദ്യ മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 169 എന്ന സ്കോർ മറികടന്ന് അട്ടിമറിയുടെ സൂചന നൽകി. ഇന്ത്യയെ അട്ടിമറിക്കാൻ കരുത്തരാണ് തങ്ങളെന്ന അവകാശവാദം ബംഗ്ലാദേശ് ഹെഡ് കോച്ച് ഫിൽ സിമ്മണ്‍സ് നടത്തിക്കഴിഞ്ഞു.
മത്സരം ഉപേക്ഷിക്കുകയോ പോയിന്റ് പങ്കുവയ്ക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായാലും റണ്‍റേറ്റ് അടിസ്ഥാനത്തിൽ ഇന്ത്യക്ക് മുൻതൂക്കമുണ്ടാകും. കണക്കുകളിലെ സമ്മർദം ഒഴിവാക്കാൻ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.
അതേസമയം, ഇന്ത്യയെ അട്ടിമറിച്ച് ഫൈനൽ ബർത്തുറപ്പിക്കുകയാണ് ബംഗ്ലാ കടുവകളുടെ ലക്ഷ്യം. സൂപ്പർ ഫോറിലെ ത്രില്ലർ ക്ലൈമാക്സൊരുക്കിയ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഞെട്ടിച്ച് ജയം നേടിയാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് ഇന്ത്യ x ബംഗ്ലാദേശ് മത്സരം.