തിരുവനന്തപുരം : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ച് നാടിന്റെ പുരോഗതിക്കായി വലിയ സംഭാവന നല്കുന്നവരാണ് പ്രവാസി സമൂഹമെന്നും അവരുടെ കഠിനാധ്വാനവും ത്യാഗവും നാടിന്റെ വികസനത്തിന് വലിയ സഹായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ തന്നെ പ്രവാസികളെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒട്ടേറെ ഇൻഷുറൻസ് പദ്ധികളുമായി താരതമ്യം ചെയ്യുന്പോൾ പ്രീമിയം നിരക്കിന്റെ കുറവ് ഈ പദ്ധതിയുടെ ആകർഷണമാണ്. മറ്റൊരു പ്രത്യേകത കേരളത്തിൽ അഞ്ഞൂറിലധികം ആശുപത്രികളിലൂടെ ഈ ഇൻഷുറൻസ് പദ്ധതിയിലൂടെ ചികിത്സാ സൗകര്യം ഉറപ്പാക്കുന്നുവെന്നതാണ്.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക, അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നല്കുക എന്നീ കാര്യത്തിൽ കേരളം മികച്ച മാതൃകയാണ്. കഴിഞ്ഞ ദശാബ്ധകാലത്തെ അനുഭവമെടുത്താൽ പ്രവാസികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും താങ്ങും തണലുമായി നില്ക്കാൻ സർക്കാരിനു കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആശുപത്രികളിലും ഇൻഷുറൻസ് കാർഡ് ഉപയോഗിച്ച് ചികിത്സ തേടാം. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കും.
നോർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, ലോകകേരള സഭാ ഡയറക്ടർ അസിഫ് കെ. യൂസഫ്, നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ, എൻ.ആർ.ഐ.(കെ) കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് (റിട്ട) സോഫി തോമസ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലിസ്, ന്യൂ ഇന്ത്യ അഷ്വറൻസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഗിരിജ സുബ്രമണ്യൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബാജു ജോർജ് , വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.