സ്മാർട്ടായി ജില്ലയിലെ പകുതി വില്ലേജ് ഓഫീസുകൾ

27 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി, 20 എണ്ണം ഉടൻ സ്മാർട്ടാകും.മൊത്തം 47 വില്ലേജ് ഓഫീസുകൾ സ്മാർട്ടാകും.

കോട്ടയം: സ്മാർട്ട് വില്ലേജ് ഓഫീസുകളായി ജില്ലയിലെ പകുതി വില്ലേജ് ഓഫീസുകൾ. റവന്യൂവകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ 100 വില്ലേജ് ഓഫീസുകളിൽ 47 എണ്ണം ആണ് ഉടനടി സ്മാർട്ടാകുന്നത്.
ഇതിൽ 27 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. 26 എണ്ണം ഉദ്ഘാടനം കഴിഞ്ഞു പ്രവർത്തനം തുടങ്ങി. മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് തിങ്കളാഴ്ച(ഓഗസ്റ്റ്1) റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
സ്മാർട്ട് വില്ലേജ് ഓഫീസാക്കാൻ ഭരണാനുമതി ലഭിച്ച 47 എണ്ണത്തിൽ 20 എണ്ണമാണ് ഇനി പൂർത്തിയാകാനുള്ളത്. 44 ലക്ഷം രൂപ ചെലവിട്ടാണ്് മുട്ടമ്പലം വില്ലേജ് ഓഫീസ് സ്മാർട്ടാക്കിയിട്ടുള്ളത്. 1420 ചതുരശ്ര അടിയിലാണ് ഓഫീസിന്റെ നിർമാണം. വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ്, റെക്കോഡ് മുറി, ഡൈനിങ് മുറി, ജീവനക്കാർക്കും പൊതുജനങ്ങൾക്കും അംഗപരിമിതർക്കമുളള ശുചിമുറി എന്നിവയാണ് രണ്ടുനിലകളായുള്ള കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണച്ചുമതല. വെച്ചൂർ, മണിമല, വെളിയന്നൂർ, പൂഞ്ഞാർ തെക്കേക്കര, ആനിക്കാട്, കൂട്ടിക്കൽ, കൂവപ്പള്ളി, ഇലക്കാട്, കൂരോപ്പട എന്നിവയാണ് ജില്ലാ നിർമിതികേന്ദ്രം പൂർത്തിയാക്കിയ ജില്ലയിലെ സ്മാർട്ട് വില്ലേജോഫീസുകൾ. പായിപ്പാട്, ചങ്ങനാശേരി വില്ലേജോഫീസുകളുടെ നിർമാണവും നിർമിതി കേന്ദ്രത്തിന്റെ ചുമതലയിൽ പുരോഗമിക്കുകയാണ്.
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 29 എണ്ണം (രണ്ടെണ്ണം നവീകരണം.), റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 15, എം.എൽ.എ. ഫണ്ടുപയോഗിച്ച്് ഒന്ന്, ടൂറിസം മന്ത്രാലയത്തിന്റെ എസ്.എ.എസ്.സി.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് വില്ലേജ് ഓഫീസുകളുമാണ് ആധുനീകവൽക്കരിച്ചു സ്മാർട്ടാക്കുന്നത്. ഒരു വില്ലേജ് ഓഫീസിന് 44 ലക്ഷം രൂപ എന്ന നിലയിലാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനനിർമിതി കേന്ദ്രത്തിന്റെയും പൊതുമരാമത്തുവകുപ്പിന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ മറ്റു സ്മാർട്ട് വില്ലേജോഫീസുകൾ നിർമിക്കുന്നത്.
പെരുമ്പായിക്കാട്, വെച്ചൂർ, ചെത്തിപ്പുഴ, ആനിക്കാട്, ളാലം, ഇളംകാട്, വെളിയന്നൂർ, തോട്ടയ്ക്കാട്, മാടപ്പളളി, എലിക്കുളം, കൂവപ്പളളി, മണിമല, കുലശേഖരമംഗലം, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, മുണ്ടക്കയം, നെടുംകുന്നം, വടക്കേമുറി, വാഴൂർ, കോരുത്തോട്, തലയാഴം, എരുമേലി വടക്ക്, പേരൂർ, ചെമ്പ്, കൂരോപ്പട, കുറിച്ചി, എന്നി വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി നാടിനു സമർപ്പിച്ചുകഴിഞ്ഞു. എരുമേലി സൗത്ത്, തലപ്പലം വില്ലേജ് ഓഫീസുകളുടെ നിർമാണം നടക്കുകയാണ്. അയർക്കുന്നം, ഓണംതുരുത്ത്, കൈപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണത്തിന് റവന്യൂമന്ത്രി കെ. രാജൻ കഴിഞ്ഞമാസം തുടക്കം കുറിച്ചിരുന്നു.
കങ്ങഴ, അയർക്കുന്നം, ഓണംതുരുത്ത്, പാമ്പാടി, രാമപുരം, ഉദയനാപുരം, കൈപ്പുഴ, മീനച്ചിൽ, വെളളാവൂർ, പനച്ചിക്കാട്, തൃക്കൊടിത്താനം, തീക്കോയി, കുറിച്ചിത്താനം, ചെങ്ങളം ഈസ്റ്റ്്, ഈരാറ്റുപേട്ട വില്ലേജ് ഓഫീസുകളുടെ നിർമാണമാണ് ആരംഭിക്കാനുള്ളത്.
വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് സ്മാർട്ട് വില്ലേജ് ഓഫീസ്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കുകയാണു ലക്ഷ്യം. സാധാരണ വില്ലേജ് ഓഫീസുകളിൽനിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും പുറമേ ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്ലറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ടോയ്ലറ്റ് എന്നിവ ഉറപ്പാക്കുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ.

ഫോട്ടോക്യാപ്ഷൻ: തിങ്കളാഴ്ച റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്ന മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ്

One thought on “സ്മാർട്ടായി ജില്ലയിലെ പകുതി വില്ലേജ് ഓഫീസുകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!