കുവൈറ്റില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്കായി ക്രൈം ബ്രാഞ്ച് അന്വേഷണം,700 കോടി തട്ടിയത് 1425 മലയാളികള്‍

കൊച്ചി:കുവൈറ്റില്‍ ഗള്‍ഫ് ബാങ്കില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ മലയാളികള്‍ക്കായി അന്വേഷണം. ബാങ്കിന്റെ 700 കോടി രൂപയോളം തട്ടിയതില്‍ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇതില്‍ 700 ഓളം പേര്‍ നഴ്‌സുമാരാണ്. 50 ലക്ഷം മുതല്‍ രണ്ട് കോടി വരെയാണ് പലരും വായ്പ എടുത്തത്.

വായ്പയെടുത്തവര്‍ കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും കടന്നുവെന്നാണ് കുവൈറ്റ് ബാങ്ക് അധികൃതര്‍ സംസ്ഥാന പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലായി 10 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.2020-22 കാലത്ത് കുവൈറ്റിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയത്. ആദ്യം ബാങ്കില്‍ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി. ഇതിന് ശേഷം പ്രതികള്‍ വലിയ തുക വായ്പയെടുത്ത് രാജ്യത്ത് നിന്നും മുങ്ങി.വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതര്‍ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരില്‍ കുറെ പേര്‍ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതോടെയാണ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഡിജിപിയെയും എഡിജിപിയെയും കണ്ടത്.നവംബര്‍ അഞ്ചിന് ബാങ്ക് അധികൃതര്‍ എഡിജിപി മനോജ് എബ്രഹാമിന് പ്രതികളുടെ വിലാസമടക്കം രേഖാമൂലം പരാതി നല്‍കി. ഇതനുസരിച്ച് അന്വേഷണം നടത്തിയാണ് 10 പേര്‍ക്കെതിരെ കേസെടുത്തത്. കുറ്റകൃത്യം നടന്നത് സംസ്ഥാനത്തനല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പൗരന്മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമപരമായി സാധിക്കും.ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!