പത്തനാപുരത്ത് രണ്ട് മാസത്തോളം ഭീതി പരത്തിയ പുലി കൂട്ടിലായി

കൊല്ലം : പത്തനാപുരം ചിതല്‍വെട്ടിയെ രണ്ട് മാസത്തോളം ഭീതിയിലാക്കിയ പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി അകപ്പെട്ടത്. സംസ്ഥാന ഫാമിങ് കോർപറേഷന്റെ കശുമാവിൻ തോട്ടത്തിന് സമീപം പുലികൾ ഉള്ളതായി രണ്ടുമാസം മുൻപാണ് നാട്ടുകാർ വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തോട്ടത്തിലെ ലയത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികളാണ് പുലികളെ കണ്ടത്. പുലി സാന്നിധ്യം വനം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും സ്ഥിരീകരിച്ചതോടെ ക്യാമറയും പുലിക്കൂടും സ്ഥാപിക്കുകയായിരുന്നു. പുലിയ കണ്ടതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലായിരുന്നു കഴിഞ്ഞിരുന്നത്.

കെണിയിലകപ്പെട്ട പുലിയെ റാന്നി ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കക്കി വനമേഖലയില്‍ ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. മൃഗഡോക്ടര്‍ എത്തി പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള കാര്യങ്ങൾ തീരുമാനിക്കുക. കൂട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിക്ക് എന്തെങ്കിലും തരത്തിലുള്ള പരിക്കേറ്റിട്ടുണ്ടെങ്കില്‍ അത് ചികിത്സിച്ച് ഭേദമാക്കിയതിനു ശേഷമായിരിക്കും തുറന്നുവിടുക. ഒരു പുലിയുടെ സാന്നിധ്യം കൂടി പ്രദേശത്തുണ്ട്. നിലവിലെ കെണി ഉപയോഗിച്ച് അതിനെക്കൂടി പിടികൂടാനുള്ള ശ്രമം തുടരും. 

4 thoughts on “പത്തനാപുരത്ത് രണ്ട് മാസത്തോളം ഭീതി പരത്തിയ പുലി കൂട്ടിലായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!