കൊട്ടാരക്കര: “പുത്തൂർ സ്വദേശിനി സാറാമ്മാ ജോൺസണെ ഈ വനിതാ ദിനത്തിൽ ഓർക്കുകയാണ്. മകൻ്റെ പേരിലുള്ള അക്ഷയ സെൻ്റർ മകൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ തൻ്റെ പേരിലേക്ക് മാറ്റാനാണ് സാറാമ്മ എന്നെ സമീപിച്ചത്. അമ്മയുടെ വൈകാരികമായ ഒരു ആവശ്യമായിരുന്നു അത്. അങ്ങനെ മാറ്റുന്നത് ഏറെ കടമ്പകൾ നിറഞ്ഞ ഒന്നായിരുന്നു. സാറാമ്മയുടെ പേരിലേക്ക് ഉടമസ്ഥത മാറ്റാൻ സാധിച്ചു. കഴിഞ്ഞ ദിവസം ആ ഉത്തരവ് കയ്യിൽ കിട്ടി. അക്ഷയ സെൻ്റർ ഉദ്ഘാടനത്തിന് അവിടെ എത്താനും സാധിച്ചു. പുത്തൂരിലെ ജനങ്ങൾക്കാകെ അക്ഷയ സെൻ്റർ സേവനം വീണ്ടും ലഭിക്കുകയാണ്. ഭർത്താവിൻ്റെയും മകൻ്റെയും വിയോഗത്തിന് ശേഷം അവരുടെ ഓർമ്മകൾക്കൊപ്പം തൊഴിലെടുക്കാനാണ് സാറാമ്മ തീരുമാനിച്ചത്. കുറച്ചധികം പേർക്ക് തൊഴിൽ നൽകാനും ഇതിലൂടെ സാധിച്ചു.തളരാതെ മുന്നേറുന്ന അനേകം സ്ത്രീകളിൽ ഒരാളാണ് സാറാമ്മ” ..സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ ഫേസ് ബുക്ക് പേജിൽ ഇന്ന് കുറിച്ച വാക്കുകളാണിത് .അക്ഷയ ലൈസെൻസിയായിരുന്ന ജോമോൻ ഒന്നര വർഷം മുമ്പ് മരണമടയുകയായിരുന്നു .തുടർന്ന് അക്ഷയ സെന്റർ ലൈസൻസ് അമ്മയായ തന്റെ പേരിലേക്ക് മാറ്റി നൽകണമെന്ന ആവശ്യവുമായാണ് സാറാമ്മ ജോൺസൻ ധനമന്ത്രി കെ എൻ ബാലഗോപാലിനെ സമീപിച്ചത് .എന്നാൽ ഇത്തരത്തിൽ ലൈസൻസ് മാറ്റി നൽകുന്നതിന് പരിമിതികൾ ഉള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ശ്രെദ്ധയിൽ ഇക്കാര്യം സൂചിപ്പിക്കുകയായിരുന്നു .കുടുംബത്തിന്റെ വിഷമാവസ്ഥ മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ സ്പെഷ്യൽ ഓർഡർ നൽകിയാണ് അക്ഷയ സെന്റർ സാറാമ്മ ജോൺസന്റെ പേരിലേക്ക് മാറ്റിനൽകിയത് . ഇന്ന് വനിതാ ദിനത്തിൽ കൊല്ലം ജില്ലയിലെ കുളക്കട ,പുത്തൂരിലെ KLM041 നമ്പർ അക്ഷയ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ തന്നെ എത്തിച്ചേർന്നു .ഇതുപോലെ നിരവധി വനിതകളെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞതിൽ മുഖ്യമന്ത്രിയോടൊപ്പം ഞാനും സന്തോഷിക്കുന്നുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു .


JOMON
