ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ നൽകി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നിയമവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളിൽ മാത്രമാണ് സ്റ്റേ അനുവദിക്കാൻ കോടതി തയാറായത്. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.
അഞ്ചുവർഷത്തോളം ഇസ്ലാം മതവിശ്വാസം പിന്തുടരുന്നയാൾക്കു മാത്രമേ വഖഫ് നൽകാൻ കഴിയു എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥയാണ് പ്രധാനമായും കോടതി സ്റ്റേ ചെയ്തത്. ഒപ്പം വഖഫ് ബോർഡിൽ മുസ്ലിംകളല്ലാത്ത അംഗങ്ങളുടെ എണ്ണം മൂന്നിൽ കൂടുതൽ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചു.
മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആക്കാം. നിയമ ഭേദഗതിയുടെ സെക്ഷൻ 3സി പ്രകാരം തർക്ക പ്രദേശങ്ങളിൽ കളക്ടർ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാൽ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സുപ്രീംകോടതി സ്റ്റേ ചെയ്തു. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർണായക ഉത്തരവിറക്കിയത്.