തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയുടെ ഭക്ഷണ മെനു പരിഷ്‌ക്കരിമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.ആ മകൻ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉൾക്കൊള്ളുകയാണ്. കുട്ടികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങൾ അങ്കണവാടി വഴി നൽകുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നൽകുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്.വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ അങ്കണവാടികളിൽ പലതരം ഭക്ഷണങ്ങൾ നൽകുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശങ്കുവിനും അമ്മയ്ക്കും അങ്കണവാടി ജീവനക്കാർക്കും മന്ത്രി സ്‌നേഹാഭിവാദ്യങ്ങൾ അറിയിച്ചു.