മുക്കം : ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കോഴിക്കോട് ഭദ്രാസനത്തിന്റെ വേളങ്കോട് സെന്റ് മേരീസ് യാക്കോബായ സൂനോറൊ പള്ളിയിലെത്തിയ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്ക് വിശ്വാസി സമൂഹം ഉജ്വല വരവേൽപ്പ് നൽകി. താമരശേരി കോരങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹെലിപാഡിൽ ഇറങ്ങിയ ബാവയെ ഭദ്രാസന മെത്രാപോലീത്ത പൗലോസ് മോർ ഐറേനിയോസിന്റെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ വരവേറ്റു. തുടർന്ന് വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയിൽ വേളങ്കോട് സെന്റ് മേരീസ് യാക്കോബായ സൂനോറൊ പള്ളിയിലേക്ക് ആനയിച്ചു.
പൊതുസമ്മേളനത്തിൽ പള്ളിയുടെ ഡയമണ്ട് ജൂബിലി ആലോഷത്തിന് ബാവ തിരിതെളിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മെത്രാഭിഷേക സുവർണ ജൂബിലിയുടെ ആദരമായി കോഴിക്കോട് കത്തിഡ്രൽ നിർമിച്ചുനൽകുന്ന ബസേലിയോസ് ഭവന്റെ താക്കോൽദാനവും ബാവ നിർവഹിച്ചു.ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപോലീത്ത അധ്യക്ഷനായി. അടുത്ത രണ്ടുദിവസം തൃശൂരും കൊച്ചിയിലും തിരുവനന്തപുരത്തും പരിപാടികളിൽ പങ്കെടുക്കും.