തിരുവനന്തപുരം: പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ രണ്ടുപേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കൊല്ലം പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ജലീല്‍, പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാംകൃഷ്ണ. കെ.ആര്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി.കമ്മിഷണറുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അനീഷ്യയുടെ ഡയറിക്കുറിപ്പിലെയും ശബ്ദരേഖയിലെയും ആരോപണങ്ങളെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തും. വകുപ്പുതല അന്വേഷണത്തിന് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.