ന്യൂ ദൽഹി :പി. സി. ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം സെക്യുലർ പാർട്ടി ബിജെപിയിൽ ലയിച്ചു. ഡൽഹിയിലെത്തിയ അദ്ദേഹത്തെയും മകൻ ഷോൺ ജോർജ്ജിനെയും ജനപക്ഷം പാർട്ടി നേതാവ് ജോർജ്ജ് ജോസഫ് കാക്കനാടിനെയും കേരള പ്രഭാരി പ്രകാശ് ജാവദേക്കർജി ഷാൾ അണിയിച്ച് സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും, ബിജെപി ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ, ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.രണ്ട് മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ബിജെപിയിൽ ചേരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണെന്നും പി സി ജോർജ് പ്രതികരിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇതെന്ന് ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണി പറഞ്ഞു. കേരളത്തിലെ റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള പ്രധാനപ്പെട്ട നേതാവാണ് പി സി ജോർജെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബുധനാഴ്ചയാണ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പി.സി. ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി എന്നിവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.ജനപക്ഷത്തെ ഒരു ഘടകകക്ഷിയായി എന്‍ഡിഎ മുന്നണിയിലെടുക്കണമെന്ന ആവശ്യം ജോര്‍ജ് മുന്നോട്ടുവച്ചെങ്കിലും ബിജെപി സംസ്ഥാന ഘടകം എതിര്‍പ്പ് അറിയിച്ചിരുന്നതായാണ് സൂചന. പിന്നീട് ജനപക്ഷത്തെ ബിജെപിയില്‍ ലയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എൻഡിഎയ്ക്കായി പി.സി. ജോര്‍ജ് മത്സരിക്കുമെന്നാണ് സൂചന.വൈകുന്നേരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി പി.സി ജോർജ് കൂടിക്കാഴ്ച നടത്തും. കേരളത്തിലെ കരുത്തനായ നേതാവാണ് പി.സി. ജോർജെന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ പോരാടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും വി. മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ് പറഞ്ഞു
![](https://sabarinews.com/wp-content/uploads/2024/01/PCC-1024x683.jpg)